ADVERTISEMENT

പാരിസ് ∙ ഫ്രാൻസിൽ ഭരണകക്ഷി സഖ്യത്തിനു പാർലമെന്റിൽ കേവല ഭൂരിപക്ഷം നഷ്ടമായതോടെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മുന്നിലിനി കനൽവഴി. 577 അംഗ നാഷനൽ അസംബ്ലിയിൽ സീറ്റുബലത്തിൽ രണ്ടാമതെത്തിയ ഇടതു സഖ്യം ജൂലൈ 5ന് അവിശ്വാസവോട്ടു കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചു. 

5 വർഷം മുൻപു 350 സീറ്റുമായി പാർലമെന്റ് അധോസഭയിൽ തകർപ്പൻ വിജയം നേടിയ മക്രോയുടെ ‘ഒൻസോംബ്ല്’ മിതവാദി സഖ്യത്തിന് ഇത്തവണ ലഭിച്ചത് 245 സീറ്റ് മാത്രം. കേവലഭൂരിപക്ഷത്തിനു വേണ്ട 289 സീറ്റ് നേടാനായില്ല. തലമുതിർന്ന നേതാവ് ജോൻ ലൂക് മെലൻഷോ നയിക്കുന്ന ഇടത്–പരിസ്ഥിതിവാദി സഖ്യത്തിന് 131 സീറ്റും മരീൻ ലെ പെന്നിന്റെ തീവ്രവലതുപക്ഷ പാർട്ടിക്ക് 89 സീറ്റും ലഭിച്ചു. 61 സീറ്റ് നേടിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സഹായത്തോടെ ഭൂരിപക്ഷം നിലനിർത്തി ഭരണതടസ്സം ഒഴിവാക്കാനാണു സർക്കാർ ശ്രമം. 

ആരോഗ്യമന്ത്രി ബ്രിജിത്ത് ബോർഗിനോ 56 വോട്ടിന് തീവ്രവലതുപക്ഷ സ്ഥാനാർഥിയോടു പരാജയപ്പെട്ടതടക്കം മക്രോ പക്ഷത്തെ പല പ്രമുഖരും തോറ്റു. ഇത്തവണ പോളിങ് 46.23% മാത്രമായത് ഫ്രാൻസിലെ യുവതലമുറ തിരഞ്ഞെടുപ്പിൽനിന്ന് അകലുന്നതിന്റെയും സൂചനയായി. കഴിഞ്ഞ 3 മാസത്തിനിടെ വിവിധ ദേശീയ തിരഞ്ഞെടുപ്പുകളുടെ 4 ഘട്ടങ്ങളാണു നടന്നത്.

English Summary: Left alliance main opposition in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com