ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിൽ ദേശീയ സർക്കാരിൽ പങ്കാളികളാകാൻ പാർലമെന്റിൽ അംഗങ്ങളായ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ച് പ്രസിഡന്റ് റനിൽ വിക്രമസിംഗെ. രാജ്യത്ത് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും സാധാരണ ജനജീവിതം സുഗമമാക്കാനും വിശാലസർക്കാരിനു കഴിയുമെന്ന് റനിൽ പാർലമെന്റ് അംഗങ്ങൾക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. എംപിമാരും സാമ്പത്തിക വിദഗ്ധരും പൗരപ്രമുഖരുമുൾപ്പെട്ട കൂട്ടായ്മ രാജ്യത്തിന്റെ പുരോഗതി മുന്നിൽക്കണ്ടു പ്രാഥമിക പദ്ധതികൾക്കു രൂപം നൽകണമെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പാർലമെന്റിനെ ശാക്തീകരിക്കുന്ന ഭരണഘടനയുടെ 19 ാം ഭേദഗതി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചു പൊതുചർച്ചയ്ക്കും തുടക്കമിടണം.

പ്രസിഡന്റായി ചുമതലയേറ്റ റനിൽ നിലവിൽ 18 അംഗ മന്ത്രിസഭയെയാണു നിയമിച്ചിരിക്കുന്നത്. ഇതിൽ ഭരണകക്ഷിയായ ശ്രീലങ്ക പീപ്പിൾസ് പാർട്ടിയിൽ അംഗമല്ലാത്ത 2 പേർ മാത്രമേയുള്ളൂ. 30 അംഗ മന്ത്രിസഭയ്ക്കാണ് സാധ്യത.

അതേ സമയം ഫോർട്ടിലെ പ്രസിഡന്റിന്റെ വസതിയിൽ ഇരച്ചുകയറിയ പ്രക്ഷോഭകർ കണ്ടെടുത്ത 1.75 കോടി ശ്രീലങ്കൻ രൂപ സംബന്ധിച്ച് പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. ജൂലൈ 9ന് പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ പ്രക്ഷോഭകരാണു കണ്ടെടുത്ത തുക അപ്പോൾതന്നെ പൊലീസിനു കൈമാറിയത്. എന്നാൽ 3 ആഴ്ച വൈകിയാണ് പൊലീസ് തുക ഫോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഏൽപ്പിച്ചതെന്നും ഈ കാലതാമസം ദുരൂഹമാണെന്നും കോടതി വിമർശിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിലെ പണപ്പെരുപ്പം ജൂലൈയിൽ 60.8 ശതമാനമായി ഉയർന്നു. ജൂണിൽ 58 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 90 ശതമാനവുമായി.

English Summary: Sri Lanka: Ranil invite parties to form government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com