യുക്രെയ്ൻ ധാന്യവുമായി ചരക്കുകപ്പൽ ലെബനനിലേക്ക്
Mail This Article
കീവ് ∙ യുക്രെയ്നിൽ റഷ്യൻ മിസൈലാക്രമണം രൂക്ഷമായി തുടരുന്നതിനിടെ ലെബനനിലേക്കുള്ള ധാന്യവുമായി ഒഡേസ തുറമുഖത്തുനിന്നു ചരക്കുകപ്പൽ യാത്ര തിരിച്ചു. തുർക്കിയും ഐക്യരാഷ്ട്ര സംഘടനയും ഇടപെട്ട് റഷ്യയുമായി നയതന്ത്രചർച്ചകൾ നടത്തിയതാണു കപ്പലിനു വഴിയൊരുക്കിയത്. ധാന്യം ഉൾപ്പെടെ 6 ലക്ഷം ടൺ ചരക്കുമായി 17 കപ്പലുകൾ കാത്തുകിടക്കുന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതു മുതൽ കരിങ്കടൽ വഴിയുള്ള കപ്പൽഗതാഗതം റഷ്യ തടഞ്ഞിരിന്നു.
ലെബനനിലേക്കുള്ള 26,000 ടൺ ധാന്യവുമായി റസോണി എന്ന ചരക്കുകപ്പൽ തുറമുഖം വിട്ടത് ലോകത്തിന് ആശ്വാസത്തിന്റെ ദിനം സമ്മാനിച്ചെന്നു യുക്രെയ്ൻ അഭിപ്രായപ്പെട്ടു. ഇനിയും കപ്പലുകൾ ഇതുവഴി പോകാനനുവദിക്കുമെന്ന് തുർക്കി പറഞ്ഞു. യുക്രെയ്നിൽനിന്നു ധാന്യനീക്കം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളിലും ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ഒഡേസ കൂടാതെ ചോർനോമോർസ്ക്, പിവിഡെനി എന്നിവിടങ്ങളിൽനിന്നും കപ്പലുകൾക്ക് യാത്രാനുമതി ലഭിക്കും.
ധാന്യക്കപ്പൽ പ്രതിസന്ധിക്കു പരിഹാരമായെങ്കിലും ഡൊണെട്സ്ക് മേഖലയിൽ റഷ്യയുടെ മിസൈലാക്രണം തുടരുന്നു. ബഖ്മുതിലും സോളെഡാറിലുമായി 3 പേർ മരിച്ചു. യുഎസിൽനിന്ന് റോക്കറ്റ് സംവിധാനം ഉൾപ്പെടെ കൂടുതൽ ആയുധശേഖരം യുക്രെയ്നിലെത്തി. യൂറോപ്യൻ യൂണിയൻ 100 കോടി യൂറോ കൂടി നൽകി.
English Summary: Ship with ukraine grains towards lebanon