ADVERTISEMENT

ബാങ്കോക്ക് ∙ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്‍ലൻഡിലേയ്ക്ക്. സിംഗപ്പൂരിൽ കഴിയുന്ന ഗോട്ടബയ താൽക്കാലികമായി താമസിക്കാൻ അനുവദിക്കണമെന്ന് തായ്‍ലൻഡിനോടഭ്യർത്ഥിച്ചു. 

ഗോട്ടബയ രാഷ്ട്രീയാഭയം തേടിയിട്ടില്ലെന്നും നയതന്ത്ര പാസ്പോർട്ടുമായി വരുന്ന അദ്ദേഹത്തിന് 90 ദിവസം രാജ്യത്ത് താമസിക്കാൻ തടസ്സമില്ലെന്നും തായ്‌ലൻഡ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂലൈ 14 നാണ് ഗോട്ടബയ ഭാര്യയ്ക്കൊപ്പം സിംഗപ്പൂരിലെത്തിയത്. ഇന്ന് ബാങ്കോക്കിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ശ്രീലങ്കൻ സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഗോട്ടബയയ്ക്ക് നാട്ടിലേക്ക് വരാൻ സമയമായിട്ടില്ലെന്ന് പ്രസിഡന്റ് റനിൽ വിക്രമസിംഗെ കഴിഞ്ഞമാസം വിദേശ പത്രത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹം മടങ്ങിവരുന്നതായി സൂചനയൊന്നുമില്ലെന്നും വന്നാൽ മറ്റ് നിയമ പരിരക്ഷകളൊന്നും ലഭിക്കില്ലെന്നും റനിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രസിഡന്റിനെ നീക്കിയതിലൂടെ ലോകശ്രദ്ധ നേടിയ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിന് ഇന്നലെ ഔദ്യോഗിക പരിസമാപ്തിയായി. ഗോൾഫെയ്സിലെ സമരവേദിയിൽ നിന്ന് പ്രക്ഷോഭകർ പിരിഞ്ഞു. രാജ്യത്തെ വ്യവസ്ഥിതി മാറ്റാനുള്ള പ്രചാരണം തുടരുമെന്നും അവർ വ്യക്തമാക്കി. അടിയന്തരാവസ്ഥ പിൻവലിക്കുക, പ്രസിഡൻഷ്യൽ സമ്പ്രദായം അവസാനിപ്പിക്കുക, പുതിയ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും 123 ദിവസത്തെ സമരപരമ്പരയ്ക്ക് വിരാമമിട്ട് നേതാക്കൾ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക രംഗം തകർത്തത് രാജപക്സെ കുടുംബവും ഉദ്യോഗസ്ഥരുമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലുള്ള ഹർജിയിൽ മഹിന്ദ രാജപക്സെയും സഹോദരൻ ബേസിലും രാജ്യം വിടുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സെപ്റ്റംബർ 5 വരെ നീട്ടി.

English Summary: Gotabaya Rajapaksa leaving to thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com