ADVERTISEMENT

ന്യൂയോർക്ക് ∙30 സെക്കൻഡ്. എന്താണു സംഭവിക്കുന്നതെന്ന് സദസ്സിലും വേദിയിലും ഉള്ളവർക്ക് മനസ്സിലാകും മുൻപേ അതു സംഭവിച്ചു. തുടർച്ചയായ കുത്തുകളേറ്റ് സൽമാൻ റുഷ്ദി കുഴഞ്ഞുവീണു. സ്റ്റേജിലേക്ക് ഓടിയെത്തിയവർ അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു. 

നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയാണു ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ. വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ നടത്തുന്ന ഈ സ്ഥാപനത്തിൽ പ്രസംഗിക്കാനാണു റുഷ്ദി എത്തിയത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. 

രക്തത്തിൽ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകി. സദസിലുണ്ടായ ഒരു ഡോക്ടറാണു പരിചരിച്ചത്. കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തിൽ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടർ പറഞ്ഞു. അഞ്ചു മിനിറ്റിനകം അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററിലാണു റുഷ്ദിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. 

അക്രമിയെ ന്യൂയോർക്ക് പൊലീസ്  കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണകാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. സ്റ്റേജിൽ കുത്തേറ്റുവീണ റുഷ്ദിയുടെ അടുത്തേക്ക് സദസ്സിൽ നിന്നുള്ളവർ ഓടിയെത്തുന്നതും അദ്ദേഹത്തിനു പ്രഥമ ശുശ്രൂഷ നൽകിയശേഷം ഹെലികോപ്റ്ററിലേക്കു കൊണ്ടുപോകുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിൽ കാണാം.   

എഴുത്തുകാർക്കും കലാപ്രവർത്തകർക്കും അഭയം നൽകുന്ന രാജ്യമായി യുഎസിനെ മാറ്റുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്ന പരിപാടിയിൽ പ്രസംഗിക്കാനാണു റുഷ്ദി ഷട്ടോക്വയിൽ എത്തിയത്. 4000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. 

∙ ‘സാഹിത്യരംഗത്തുള്ള ഒരാൾ അമേരിക്കയിൽ പൊതുവേദിയിൽ അക്രമിക്കപ്പെടുന്നത് ഇതാദ്യം. വാക്കുകളുടെ പേരിൽ ദശകങ്ങളോളം വേട്ടയാടപ്പെട്ടിട്ടും സൽമാൻ റുഷ്ദി പതറാതെ നിന്നു. ധീരനായ 

സൽമാനൊപ്പമാണു ഞങ്ങളുടെ ചിന്തകൾ. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ.’ – സൂസൻ നോസൽ (ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന ‘പെൻ അമേരിക്ക’ യുടെ സിഇഒ, എഴുത്തുകാരി)

∙ ‘വിശ്വസിക്കാനാവുന്നില്ല. 1989 മുതൽ റുഷ്ദിയെ പാശ്ചാത്യലോകം സംരക്ഷിച്ചു. അദ്ദേഹം അവിടെ ജീവിക്കുകയും ചെയ്തു. ഒടുവിൽ ഇതു ഭവിച്ചു. എനിക്ക് ആശങ്കയുണ്ട്. ഇനി ഇത് ആർക്കും സംഭവിക്കാം.’ – തസ്‌ലിമ നസ്റീൻ (എഴുത്തുകാരി)

English Summary: Attack on Salman Rushdie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com