ADVERTISEMENT

ലണ്ടൻ ∙ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരം അർപ്പിക്കാൻ പതിനായിരങ്ങൾ കാത്തുനിൽക്കുന്നു. 16 മണിക്കൂർ വരെ കാത്തുനിന്നവർക്കാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ മൃതദേഹത്തിന് അരികിലേക്ക് എത്താൻ കഴിയുന്നത്. ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം 13 മണിക്കൂർ വരി നിന്നാണ് രാജ്ഞിക്ക് ആദരം അർപ്പിച്ചത്. നാളെയാണു സംസ്കാരച്ചടങ്ങുകൾ. 

ദിവസം മുഴുവനും കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ, യാത്ര ഒഴിവാക്കാൻ സർക്കാർ അഭ്യർഥിച്ചിരുന്നുവെങ്കിലും ജനപ്രവാഹം തുടരുകയാണ്. 

വെള്ളിയാഴ്ച രാത്രി ചാൾസ് രാജാവും മൂന്നു സഹോദരങ്ങളും രാജ്ഞിയുടെ മൃതദേഹത്തിനരികെ മൗനമായി നിന്നു. ഇന്നലെ വില്യവും ഹാരിയും അടക്കം രാജ്ഞിയുടെ 8 കൊച്ചുമക്കളും സന്നിഹിതരായിരുന്നു. 

നാളെ അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങൾ ഇന്നലെ പൂർണ റിഹേഴ്സൽ നടത്തി. വിൻഡ്സർ കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലാണു പരിശീലനം നടത്തിയത്. 

നൂറിലേറെ രാഷ്ട്രത്തലവന്മാർ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണു സംസ്കാരച്ചടങ്ങുകൾ. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിൻഡ്സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം. 

സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ യാത്രതിരിച്ചു. ജപ്പാൻ ചക്രവർത്തി നാറുഹിതോ, ചക്രവർത്തിനി മസാകോ, ചൈന വൈസ് പ്രസിഡന്റ് വാങ് ചിഷാൻ എന്നിവരും ലണ്ടനിലേക്കു തിരിച്ചു. അതിനിടെ, രാജ്ഞിയുടെ മൃതദേഹത്തിന് അരികെ ബഹളമുണ്ടാക്കിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

English Summary: Queen Elizabeth funeral tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com