യുഎൻ പൊതുസഭയിൽ ഇന്ത്യൻ തിളക്കം
Mail This Article
ന്യൂയോർക്ക് ∙ യുഎൻ രക്ഷാസമിതി നവീകരിച്ച് ഇന്ത്യ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾക്കു കൂടി സ്ഥിരാംഗത്വം നൽകുന്നതിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണയ്ക്കുന്നതായി വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഇക്കാര്യത്തിൽ ഇനിയും ഏറെ ചെയ്യേണ്ടതുണ്ടെന്നും പേരു വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു. നേരത്തെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡൻ രക്ഷാസമിതി നവീകരിക്കുന്നതിലുള്ള പ്രതിബദ്ധത വ്യക്തമാക്കിയിരുന്നു. പുതിയ ലോകക്രമത്തിൽ കൂടുതൽ സ്ഥിരാംഗങ്ങളെയും സ്ഥിരാംഗമല്ലാത്ത പ്രതിനിധികളെയും ഉൾപ്പെടുത്തി രക്ഷാസമിതി വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കാര്യക്ഷമമായ പങ്ക് വഹിക്കാനുണ്ടെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു. രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യയെ ബ്രിട്ടൻ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എല്ലാവരും സഹകരിച്ചു പ്രവർത്തിച്ചാലേ ഫലപ്രദമായി അതിനെ നേരിടാനാവൂ.
യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ നയത്തെ ബ്രിട്ടൻ അഭിനന്ദിക്കുന്നതായും ക്ലെവർലി പറഞ്ഞു. മോദിയുടെ ‘യുദ്ധ സമയമല്ലിത്’ എന്ന വാക്കുകൾ പരിഗണിച്ച് സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: US to support India UNGA