സമാധാന നൊബേൽ: ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകനും 2 സംഘടനകൾക്കും
Mail This Article
ഓസ്‌ലോ ∙ ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഏൽസ് ബിയാലിയാറ്റ്സ്കിയും (60) മനുഷ്യാവകാശ സംഘടനകളായ റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’ എന്നിവയും പങ്കുവച്ചു. മനുഷ്യാവകാശം, ജനാധിപത്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കാൻ ഇവർ നടത്തിയ ശ്രമങ്ങളാണ് പുരസ്കാരം നേടിക്കൊടുത്തത്. ഒരുകോടി സ്വീഡിഷ് ക്രോണർ (ഏകദേശം 7.4 കോടി രൂപ) വരുന്ന സമ്മാനത്തുക ഡിസംബർ 10 ന് കൈമാറും.
അഭിഭാഷകൻ കൂടിയായ ഏൽസ് ബിയാലിയാറ്റ്സ്കി 1980 കളുടെ മധ്യത്തിൽ ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം 1987 ൽ ആരംഭിച്ച മെമ്മോറിയൽ, വിലക്ക് ലംഘിച്ച് റഷ്യയിൽ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ്. യുക്രെയ്നിന്റെ ജനാധിപത്യം ശക്തിപ്പെടുത്താനും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും വേണ്ടി 2007 ൽ സ്ഥാപിച്ചതാണ് സെന്റർ ഫോർ സിവിൽ ലിബർട്ടീസ്.
English Summary: Nobel peace prize given to human rights advocates in Ukraine, Russia, and Belarus