ഷി 3.0 പ്രഖ്യാപനം ഇന്ന്; കെച്യാങ് പുറത്ത്, ഹു ജിന്റാവോയെ ‘പുറത്തേക്ക് ആനയിച്ചു’
Mail This Article
ബെയ്ജിങ് ∙ ചൈനയുടെ പ്രസിഡന്റ് പദവിയിൽ ഷി ചിൻപിങ്ങിന്റെ മൂന്നാം ഊഴ പ്രഖ്യാപനം ഇന്നുണ്ടാകും. ഇതിന് അവസരമൊരുക്കുന്നതടക്കമുള്ള പാർട്ടി ഭരണഘടനാ ഭേദഗതികൾ ഇന്നലെ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.
5 വർഷം വീതമുള്ള രണ്ടു ടേം പൂർത്തിയാകുമ്പോൾ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്‍വഴക്കം. ഇതനുസരിച്ച് പ്രധാനമന്ത്രി ലി കെച്യാങ് അടക്കം 10 വർഷം പൂർത്തിയാക്കിയ എല്ലാവരെയും ഒഴിവാക്കിയപ്പോഴാണ് ഷി ചിൻപിങ്ങിനെ പാർട്ടി ‘പരമാധികാരി’യായി അവരോധിച്ചത്.
ലി കെച്യാങ്ങിനെ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ (സിസി) നിന്നും ഒഴിവാക്കി. 205 അംഗ സിസിയുടെ ഇന്നു ചേരുന്ന ആദ്യയോഗം (പ്ലീനം) 25 അംഗ പൊളിറ്റ് ബ്യൂറോയെ (പിബി) തിരഞ്ഞെടുക്കും. ഈ പിബിയിൽ നിന്ന് ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയെയും. നിലവിലുള്ള സ്റ്റാൻഡിങ് കമ്മിറ്റിയിലെ ലി ഉൾപ്പെടെ 4 പേർ പുതിയ സിസിയിൽ ഇല്ല.
ഇതിനിടെ, പാർട്ടി കോൺഗ്രസിന്റെ സമാപനവേദിയിൽ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ (79) സുരക്ഷാ ഭടന്മാർ നാടകീയമായി പുറത്തേക്കു കൊണ്ടുപോയത് ലോകമെങ്ങും ചർച്ചയായി. അതീവ രഹസ്യമായി നടക്കാറുള്ള കോൺഗ്രസ് വേദിയിൽനിന്ന് മുൻ പ്രസിഡന്റിനെ കയ്യിൽ പിടിച്ച് കൊണ്ടുപോയത് അദ്ദേഹത്തിന്റെ സമ്മതത്തോടെ അല്ലെന്ന് വിഡിയോയിൽ വ്യക്തമായിരുന്നു.
English Summary: Xi Jinping set to become chinese president for the third time