ADVERTISEMENT

ബെയ്ജിങ് ∙ ചൈന സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ‌ഷാങ്ഹായിയിൽ ആരംഭിച്ച പ്രതിഷേധം തലസ്ഥാന നഗരമായ ബെയ്ജിങ്ങിലേക്കും വ്യാപിച്ചു. പ്രസിദ്ധമായ നാൻജിങ്, സിംഗ്വാ സർവകലാശാലകളിൽ വിദ്യാർഥികളുടെ പ്രതിഷേധവും ശക്തമായി. ‌തുടർന്ന് ജനുവരിയിൽ തുടങ്ങേണ്ട അവധിക്കാലം നേരത്തെയാക്കി വിദ്യാർഥികൾക്കു വീട്ടിൽ പോകാൻ അനുമതി നൽകി. 

പ്രസിഡന്റ് ഷി ജിൻ പിങ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന ചൈനയിലെ പ്രതിഷേധങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ലണ്ടൻ, പാരിസ്, ടോക്കിയോ തുടങ്ങിയ വിദേശ നഗരങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി. ഷാങ്ഹായ് നഗരത്തിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോർട്ടറെ മർദിക്കുകയും വിലങ്ങണിയിച്ച് മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തതായി ബിബിസി പരാതിപ്പെട്ടു. സംഭവത്തിൽ ബ്രിട്ടിഷ് വിദേശകാര്യമന്ത്രി പ്രതിഷേധിച്ചു. ഇതിനിടെ, കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചു. ഇന്നലെ മാത്രം 40,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ലോക്ഡൗൺ നിയന്ത്രണത്തിനിടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷിൻജിയാങ് പ്രവിശ്യയിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ കൊല്ലപ്പെട്ടവരുടെ സ്മരണ‌യ്ക്കായി ബെയ്ജിങ്ങിലെ ലിയാങ്മാഹേ നദിക്കരയിൽ ഇന്നലെ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ മെഴുകുതിരി കൊളുത്തി പ്രകടനം നടത്തി. സർക്കാരിനും കോവിഡ് നിയന്ത്രണങ്ങൾക്കും എതിരെ അവർ മുദ്രാവാക്യം മുഴക്കി നയതന്ത്ര ഓഫിസുകൾക്കു മുന്നിലൂടെ നീങ്ങി. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനെ തുടർന്ന് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പല നഗരങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കി.

കോവിഡ് ബാധിതരെ നിർബന്ധിതമായി മെഡിക്കൽ ഷെൽട്ടറുകളിലേക്കു മാറ്റുന്നതിനെതിരെ ഷാങ്ഹായ് നഗരത്തിലും ഇന്നലെ വൻ പ്രതിഷേധം നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ടിബറ്റിന്റെ തലസ്ഥാനമായ ലാസ, ഗ്വാങ്‌ഡോംഗ്, ഷെങ്‌ഷോ തുടങ്ങിയ നഗരങ്ങളിലും ജനം പ്രതിഷേധിച്ചു.

നിയന്ത്രണം നീക്കില്ല: പാർട്ടി

ബെയ്ജിങ് ∙ കോവിഡ് നിയന്ത്രണത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയന്ത്രണങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുമെന്നു പ്രഖ്യാപിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഒന്നാം പേജിൽ ലേഖനം പ്രസിദ്ധീകരിച്ചു. 

English Summary: Xi's China Cracks Down As Deadly Fire Sparks Protests Against Covid Curbs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com