പുണ്യജീവിതത്തിന് പ്രണാമം; അനുശോചിച്ച് ലോക നേതാക്കൾ
Mail This Article
വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് മാർപാപ്പയുടെ ദേഹവിയോഗത്തിൽ ലോകനേതാക്കൾ അനുശോചനം അറിയിച്ചു. സ്ഥാനത്യാഗം ചെയ്ത് വത്തിക്കാനിലെ ആശ്രമത്തിൽ പുണ്യജീവിതം നയിച്ചിരുന്ന ബനഡിക്ട് പാപ്പയുടെ ലാളിത്യവും വിശുദ്ധിയും നേതാക്കൾ അനുസ്മരിച്ചു. ഇതാദ്യമായി ഒരു മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾക്ക് മാർപാപ്പ കാർമികത്വം വഹിക്കുന്നുവെന്ന സവിശേഷതയും ഉണ്ട്.
∙ ‘കത്തോലിക്കാ സഭയ്ക്ക് പുണ്യശ്ലോകനായ ദൈവശാസ്ത്ര പണ്ഡിതനെ നഷ്ടമാകുന്നു. 1000 വർഷങ്ങൾക്കിടെ മാർപാപ്പയായ ആദ്യ ജർമൻകാരനായ ബനഡിക്ട് മാർപാപ്പ ജർമനിയുടെ മനസ്സിൽ എക്കാലവും ജീവിക്കും.’ – ഒലാഫ് ഷോൾസ്, ജർമൻ ചാൻസലർ
∙ ‘ബവേറിയയുടെ പുണ്യപുത്രന്റെ ദേഹവിയോഗത്തിൽ രാജ്യം അഗാധദുഃഖത്തിലാണ്. വിനീതനായ ഈ ഇടയൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും.’ – മാർകസ് സോഡർ, ബവേറിയയുടെ (ജർമനിയിലെ സംസ്ഥാനം) പ്രധാനമന്ത്രി
∙ ‘വിശ്വാസത്തിന്റെ ദീപ്ത ഗോപുരം. ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത ക്രൈസ്തവൻ, ഇടയൻ, ദൈവശാസ്ത്രജ്ഞൻ.’ – ജോർജി മെലോനി, ഇറ്റലി പ്രധാനമന്ത്രി
∙ ‘വിശ്വസാഹോദര്യത്തിനായി അക്ഷീണം പരിശ്രമിച്ച ഈ മഹാനായ ഇടയനെ ലോകം എന്നും ഓർക്കും.’ – ഇമ്മാനുവൽ മക്രോ, ഫ്രഞ്ച് പ്രസിഡന്റ്
∙ ‘സഭകളുടെ ഐക്യത്തിന് ഈ മഹാനായ ദൈവശാസ്ത്രജ്ഞൻ ചെയ്ത സേവനം അതുല്യമാണ്. മൂല്യങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം എടുത്ത ധീരമായ നിലപാടുകൾ ലോകം മറക്കില്ല.’ – കിരിൽ പാത്രിയർക്കീസ്, റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ
∙ ‘വിശ്വാസസംരക്ഷണത്തിനായി അക്ഷീണം പോരാടിയ ധീര പോരാളി. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യരൂപമായ യേശുവായിരുന്നു അദ്ദേഹം.’ – ജസ്റ്റിൻ വെൽബി, കാന്റർബറി ആർച്ച്ബിഷപ്, ആംഗ്ലിക്കൻ സഭാ തലവൻ
English Summary: 'Deeply saddened': PM Modi, Sunak & Other Leaders Offer Condolences On Demise Of Pope Emeritus Benedict XVI