ADVERTISEMENT

ഒരേസമയം പുരോഗമന വാദിയും കടുത്ത യാഥാസ്ഥിതികനുമായിരുന്നു ബനഡിക്ട് പതിനാറാമൻ. കത്തോലിക്കാ സഭ ആധുനിക കാലത്തു നേരിട്ട പല പ്രതിസന്ധികൾക്കും വിഷമവൃത്തങ്ങൾക്കും മുന്നിൽ കർശനമായ നിലപാടുകളുമായി ശ്രദ്ധേയനാവുകയും ചെയ്തു. മാർപാപ്പയാകും മുൻപ്, സ്വന്തമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത വ്യക്‌തിയായിരുന്നു അദ്ദേഹം. കംപ്യൂട്ടർ, സ്‌റ്റീരിയോ, പുതിയ തരം കാറുകൾ തുടങ്ങിയവയൊന്നും അദ്ദേഹത്തിനു വഴങ്ങിയിരുന്നില്ല. പുതിയ കാലത്തിനു നേർക്കു മുഖം തിരിച്ചുനിൽക്കുന്ന കടുത്ത യാഥാസ്‌ഥിതികനാണോ മാർപാപ്പ എന്നു സംശയിച്ചവർ അനേകം. സഭാകാര്യങ്ങളിൽ പഴമയുടെ വക്‌താവായിരുന്നു അദ്ദേഹം. എന്നാൽ, മറ്റുചില കാര്യങ്ങളിൽ പുരോഗമനവാദികളുടെ നിരയിൽ അതിപുരോഗമനവാദിയായി!

സഭയുടെ പ്രബോധനങ്ങൾ പ്രചരിപ്പിക്കാനും പുതിയ തലമുറയുമായി അടുത്തുനിൽക്കാനും പുതുവഴികൾ തേടിയപ്പോഴും സഭാത്മകമായി ചിന്തിക്കുന്നതിൽ ബനഡിക്‌ട് പതിനാറാമൻ  യാഥാസ്‌ഥിതികനായിരുന്നു. ദൈവബോധവും മൂല്യബോധവും ഇല്ലാത്ത സാങ്കേതിക പുരോഗതി ലോകത്തിനു ഭീഷണിയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. കൃത്രിമ ഗർഭധാരണ മാർഗങ്ങൾ പിന്തുടരുന്നതു ശരിയല്ലെന്ന അദ്ദേഹത്തിന്റെ നിലപാടും പലരെയും അതിശയിപ്പിച്ചു.  

ക്യൂബയിൽ കമ്യൂണിസം പരാജയപ്പെട്ടെന്നും പുതിയൊരു സാമ്പത്തിക മാതൃക സൃഷ്‌ടിക്കുന്നതിന് ആ രാജ്യത്തെ സഹായിക്കാൻ കത്തോലിക്കാസഭ തയാറാണെന്നും അവിടെ സന്ദർശനം നടത്തിയ ശേഷം പ്രഖ്യാപിക്കാൻ അദ്ദേഹം ധൈര്യം കാട്ടി. മുൻഗാമിയായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തെ തുടർന്ന് സഭയും ക്യൂബയിലെ കമ്യൂണിസ്റ്റു സർക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. ഈ പശ്‌ചാത്തലത്തിൽ ബനഡിക്‌ട് പതിനാറാമൻ വിവാദവിഷയങ്ങൾ പരാമർശിക്കില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ, സഭയുടെ പരമ്പരാഗത കമ്യൂണിസ്‌റ്റ് വിരുദ്ധ നിലപാട് പ്രതിഫലിപ്പിക്കുന്ന യാഥാസ്‌ഥിതിക പ്രതികരണത്തിലൂടെ  സകലരെയും അമ്പരപ്പിച്ചു. ഒടുവിൽ, മാർപാപ്പ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തോടെ അദ്ദേഹം വീണ്ടും പുരോഗമനവാദിയായി. എല്ലാ യഥാസ്‌ഥിതികരെയും അമ്പരപ്പിച്ച സ്‌ഥാനത്യാഗം വഴി ചരിത്രത്തിൽ ഇടംനേടിയാണ്  ബനഡിക്ട് പതിനാറാമൻ പ്രാർഥനകളുടെ ചിറകിൽ യാത്രയാകുന്നത്.

Content Highlight: Pope Emeritus Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com