ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് മാർപാപ്പയുടെ സൂക്ഷ്മവും ലളിതവുമായ ചിന്തകളെ ഫ്രാൻസിസ് മാർപാപ്പ പ്രകീർത്തിച്ചു. പോൾ ആറാമൻ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയ 1.3 ലക്ഷം പേരെ അഭിസംബോധന ചെയ്ത മാർപാപ്പ പ്രസംഗത്തിലുടനീളം മുൻഗാമിയുടെ പുണ്യജീവിതത്തെയും പ്രബോധനങ്ങളെയും പരാമർശിച്ചു. ബനഡിക്ട് മാർപാപ്പയ്ക്ക് ആദരമർപ്പിക്കാൻ പതിനായിരങ്ങളാണ് 3 ദിവസമായി വത്തിക്കാനിലെത്തിയത്.

 ഇന്നലെ 7 മണിക്ക് പൊതുദർശനം അവസാനിച്ചശേഷം, ഭൗതികശരീരം പരമ്പരാഗത ആചാരപ്രകാരം സൈപ്രസ് പെട്ടിയിൽ സ്ഥാപിച്ചു. ഇന്നു രാവിലെ ഈ പേടകം അൾത്താരയുടെ മുൻവശത്തേക്ക് കൊണ്ടുവന്ന് പ്രതിഷ്ഠിക്കും. ആ സമയം വിശ്വാസികൾ ജപമാല ചൊല്ലി അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കും. അതിനുശേഷമാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ കബറടക്ക ശുശ്രൂഷ ആരംഭിക്കുക. 

മാർപാപ്പമാരുടെ മൃതസംസ്കാര ശുശ്രൂഷയിൽ, മാർപാപ്പ റോം രൂപതയുടെ തലവനും ആഗോള കത്തോലിക്കാസഭയുടെ തലവനുമാണ് എന്ന വസ്തുത പരിഗണിച്ച്, റോം രൂപതയിലെയും പൗരസ്ത്യ കത്തോലിക്കാ സഭകളിലെയും പ്രതിനിധികൾ അന്തിമ പ്രാർഥനകൾ അർപ്പിക്കുന്ന പതിവുണ്ട്. എന്നാൽ, ബനഡിക്ട് മാർപാപ്പ സ്ഥാനത്യാഗം ചെയ്തതുകൊണ്ട് ഇവ രണ്ടും ഉൾപ്പെടുത്തിയിട്ടില്ല. 

കുർബാനയ്ക്കു ശേഷം ഭൗതികശരീരം അടങ്ങിയ പെട്ടി വത്തിക്കാൻ ബസിലിക്കയിലെ ക്രിപ്റ്റിലേക്ക് കൊണ്ടുപോവുകയും അതു സീൽ ചെയ്ത് റിബൺ കൊണ്ട് പൊതിഞ്ഞതിനു ശേഷം ഒരു സിങ്ക് പേടകത്തിനുള്ളിൽ സ്ഥാപിക്കുകയും ചെയ്യും. ബനഡിക്ട് മാർപാപ്പയുടെ പാലിയം, നാണയങ്ങൾ, മെഡലുകൾ, അദ്ദേഹത്തിന്റെ മാർപാപ്പയായിരുന്ന സമയത്ത് നടന്ന പ്രധാനപ്പെട്ട കാര്യങ്ങളുടെ രത്നച്ചുരുക്കം ലത്തീൻ ഭാഷയിൽ എഴുതിയ ഒരു ചുരുൾ എന്നിവ അടക്കം ചെയ്യുന്നതിനു മുൻപ് പേടകത്തിൽ നിക്ഷേപിക്കും. തുടർന്ന് പേടകം സീൽ ചെയ്തശേഷം മരം കൊണ്ട് നിർമിച്ച ഒരു പെട്ടിയിൽ സ്ഥാപിക്കും. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന വത്തിക്കാൻ ബസിലിക്കയിലെ കല്ലറയിലാണ് ബനഡിക്ട് മാർപാപ്പയും അന്ത്യവിശ്രമം കൊളളുക.

English Summary: Thousands gather to pay tribute to Pope Emeritus Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com