ADVERTISEMENT

‘ദൈവമേ ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന അവസാനവാക്കുകളോടെ വിടപറഞ്ഞ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറടക്കത്തിന് റോമ നഗരവും വത്തിക്കാനും ഒരുങ്ങി. കത്തോലിക്കാ സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളും നീതിബോധത്തിന്റെ ഉദാത്ത മാതൃകയും ദൈവഹിതത്തിന്റെ നിതാന്ത അന്വേഷിയുമായി അറിയപ്പെട്ടിരുന്ന ബനഡിക്ട് മാർപാപ്പയെ ജനങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നത് ആദരമർപ്പിക്കാൻ വത്തിക്കാനിലേക്ക് എത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

ഇന്നു രാവിലെ ഒൻപതരയ്ക്ക് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ 2 മണി) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കുർബാന അർപ്പിക്കുന്നത് കർദിനാൾ തിരുസംഘത്തിന്റെ ഡീനായ കർദിനാൾ ജൊവാന്നി ബത്തിസ്ത റെയാണ്. 

ഇറ്റലി, ജർമനി, പോളണ്ട്, പോർച്ചുഗൽ, ഹംഗറി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളും സ്പെയിനിലെ സോഫിയാ രാജ്ഞിയും ബൽജിയത്തിലെ ഫിലിപ്പ് രാജാവും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാരും എല്ലാ ക്രൈസ്തവസഭകളിലെയും പ്രതിനിധികളും ബനഡിക്ട് മാർപാപ്പയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.  

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയവർ വത്തിക്കാനിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാര ശുശ്രൂഷയിലും ഇവർ പങ്കെടുക്കും.

Content Highlights: Pope Emeritus Benedict XVI, Pope Francis, Vatican City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com