കോളിളക്കം സൃഷ്ടിച്ച് ഹാരിയുടെ ആത്മകഥ; രാജകുടുംബത്തിന് അലോസരമുണ്ടാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകൾ
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബത്തെ വിവാദകേന്ദ്രമാക്കി വിട പറഞ്ഞ ഡയാന രാജകുമാരിയുടെ ഇളയമകനായ ഹാരി എഴുതിയ ആത്മകഥ വിൽപനയിൽ പുതിയ ചരിത്രം കുറിച്ചു. യുകെയിൽ സാഹിത്യേതര കൃതികളിലെ വില്പന വേഗത്തിൽ ഒന്നാം സ്ഥാനമാണു ‘സ്പെയർ’ സ്വന്തമാക്കിയിരിക്കുന്നത്. വിപണിയിലെത്തിയ ആദ്യ ദിവസം വിറ്റു പോയത് 4 ലക്ഷം കോപ്പികളാണ്.
രാജകുടുംബത്തിന് അലോസരമുണ്ടാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകളുമായി പ്രകാശനത്തിനുമുൻപു തന്നെ പുസ്തകം കോളിളക്കം സൃഷ്ടിച്ചിരുന്നു. ‘പകരക്കാരൻ’ എന്ന അർഥത്തിലുള്ളതാണു ‘സ്പെയർ’ എന്ന തലക്കെട്ട്. പുസ്തകരൂപത്തിലുള്ളതു കൂടാതെ ഓഡിയോ ബുക്കും ഇ–ബുക്കും കൂടി ചേർന്നുള്ള കണക്കാണിത്. ഹാരി പോട്ടർ നോവലുകൾ മാത്രമാണ് ഇത്രയേറെ കോപ്പികൾ ഒന്നാം ദിവസം വിറ്റുപോയതെന്ന് പ്രസാധകർ ചൂണ്ടിക്കാട്ടി.
പുസ്തകം രാജകുടുംബത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അഭിപ്രായവും മാറ്റിമറിച്ചോയെന്ന് ഗാർഡിയൻ ഉൾപ്പെടെ മാധ്യമങ്ങൾ വായനക്കാർക്കിടയിൽ സർവേ നടത്തുന്നുണ്ട്.
പുസ്തക പ്രചാരണത്തിന്റെ ഭാഗമായി ഹാരി കഴിഞ്ഞ ദിവസം ടിവി അഭിമുഖത്തിൽ അമ്മ ഡയാന രാജകുമാരിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരുന്നു. അമ്മ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, തനിക്കും ചേട്ടൻ വില്യം രാജകുമാരനും ഇടയിലെ ബന്ധം മോശമായതു കണ്ട് സങ്കടപ്പെട്ടേനെയെന്ന് ഹാരി പറഞ്ഞു.
English Summary: Prince Harry memoir Spare hits shelves after days of controversy