ADVERTISEMENT

വെല്ലിങ്ടൻ ∙ ഞാൻ ഒഴിയുന്നു– ന്യൂസീലൻഡിനെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ (42) പ്രഖ്യാപിച്ചു. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ജനപ്രിയ താരമായി മാറിയ ജസിൻഡ അടുത്തമാസം 7നു സ്ഥാനമൊഴിയും. അടുത്ത തിരഞ്ഞെടുപ്പു നടക്കുന്ന ഒക്ടോബർ വരെയുള്ള കാലാവധി ബാക്കിനിൽക്കെയാണു സ്ഥാനത്യാഗം. പദവിയോടു നീതി പുലർത്താനുള്ള കരുത്തില്ലെന്നും താനൊരു മനുഷ്യനാണെന്നും കണ്ണീരടക്കി പറഞ്ഞുകൊണ്ടാണ് ജസിൻഡയുടെ മടക്കം. 

കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമായി ലേബർ പാർട്ടിയെ 2017 ഒക്ടോബറിൽ അധികാരത്തിലേക്കു നയിക്കുമ്പോൾ 37 വയസ്സുമാത്രമുണ്ടായിരുന്ന ജസിൻഡ ന്യൂസീലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 2020 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാ‍ർട്ടിക്കു വൻ വിജയം നേടിക്കൊടുത്തതാണു പ്രധാനമന്ത്രി പദത്തിൽ തുടർന്നത്. 

പകരക്കാരനെ ലേബർ പാർട്ടി കണ്ടെത്തിയിട്ടില്ല. 22നു തീരുമാനം ഉണ്ടായേക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായി ജസിൻഡ പറഞ്ഞു. 4 വയസ്സുള്ള മകൾ നെവിനെ സ്കൂളിൽ കൊണ്ടുപോകണം, ഭക്ഷണം ഉണ്ടാക്കി നൽകണം. പത്രസമ്മേളനത്തിൽ ഇക്കാര്യം പറയുമ്പോൾ മുൻനിരയിൽ ജീവിത പങ്കാളി ടെലിവിഷൻ അവതാരകൻ ക്ലാർക് ഗേയ്ഫോർഡും (46) ഉണ്ടായിരുന്നു.

സ്ഥാനമൊഴിയൽ പ്രഖ്യാപിച്ച ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ, പങ്കാളി ക്ലാർക് ഗേയ്ഫോർഡിനൊപ്പം മടങ്ങുന്നു. ചിത്രം: എപി
സ്ഥാനമൊഴിയൽ പ്രഖ്യാപിച്ച ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ, പങ്കാളി ക്ലാർക് ഗേയ്ഫോർഡിനൊപ്പം മടങ്ങുന്നു. ചിത്രം: എപി

എന്നും വാർത്താതാരം

2017ൽ പ്രധാനമന്ത്രിയായശേഷം അടുത്ത വർഷം ജൂണിലാണു ജസിൻഡയ്ക്കു കുഞ്ഞു പിറന്നത്. ചെറിയ കുഞ്ഞുമായി ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ എത്തിയതും വാർത്ത സൃഷ്ടിച്ചു. കുഞ്ഞു പിറന്ന് ഒരു വർഷത്തിനു ശേഷമായിരുന്നു പങ്കാളി ഗേയ്ഫോർഡുമായുള്ള വിവാഹം. 2019 സെപ്റ്റംബറിൽ മലയാളികൾക്ക് ഓണാശംസ നേർന്നത് കേരളത്തിലും വാർത്തയായി. ന്യൂസീലൻഡ് പാർലമെന്റ് അംഗമായ മലയാളി പ്രിയങ്ക രാധാകൃഷ്ണന്റെ ഫെയ്സ്ബുക് പേജിലെ വിഡിയോയിലാണ് ജസിൻഡ ആശംസയുമായി പ്രത്യക്ഷപ്പെട്ടത്. 

Read also: ‘രാഹുൽ സമർഥൻ, ‘പപ്പു’വെന്നു വിളിക്കുന്നത് നിർഭാഗ്യകരം: നിർമലയുടേത് കഠിനമായ ജോലി’


കനത്ത വെല്ലുവിളികളെ വ്യത്യസ്ത വഴികളിലൂടെ നേരിട്ടതിന്റെ പേരിലും ജസിൻഡ ശ്രദ്ധേയയായി. 2019 മാർച്ചിൽ ക്രൈസ്റ്റ് ചർച്ചിലെ 2 പള്ളികളിലായി 51 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ആയിരുന്നു അതിൽ പ്രധാനം. ഒരാഴ്ച പിന്നിടുമ്പോൾ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്ത് മുറിവുണക്കാൻ ജസിൻഡ എത്തി. കോവിഡ് വ്യാപനത്തെ നേരിട്ടപ്പോൾ പ്രശംസയും വിമർശനവും ഒരുപോലെയുണ്ടായി. എന്നാൽ 2020 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാ‍ർട്ടിക്കു വൻ വിജയം നേടിക്കൊടുത്തതു വിമർശകർക്കുള്ള മറുപടിയായി. 

എന്നാൽ രണ്ടാം വട്ടം ജസിൻഡയ്ക്ക് തിരിച്ചടികൾ നേരിട്ടു. മോശമായ സാമ്പത്തിക സ്ഥിതിയും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ജനപ്രീതി കുറച്ചു. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷനേതാവ് ഡേവിഡ് സിമോറിനെപ്പറ്റി പാർലമെന്റിലിരുന്നു മോശം ഭാഷയിൽ അടക്കം പറഞ്ഞത് ‘ഓൺ’ ആയിരുന്ന മൈക്കിലൂടെ പുറത്തുകേട്ടതും ക്ഷീണമായി. അതുകൊണ്ടുതന്നെ രാജിയെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണു രാജ്യത്ത്.

English Summary: New Zealand PM Jacinda Ardern Says She Will Resign Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com