ADVERTISEMENT

കീവ് ∙ യുദ്ധം ആരംഭിച്ചിട്ട് ഈ മാസം 24 ന് ഒരു വർഷം തികയാനിരിക്കെ, വടക്കു കിഴക്കൻ യുക്രെയ്നിലെ ജനവാസമേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. റഷ്യൻ സേനയുടെ അധിനിവേശത്തിലുള്ള കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്കിൽ രൂക്ഷ പോരാട്ടമാണു നടക്കുന്നത്. ഒറ്റ ദിവസം കൊണ്ടു 1030 റഷ്യൻ സൈനികരെ വധിച്ചതായും 25 ടാങ്കുകൾ തകർത്തതായും യുക്രെയ്ൻ സേന അവകാശപ്പെട്ടു. 

അതേസമയം, ഈ മാസം 15 മുതൽ റഷ്യ വൻപടയോട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നാണു വിവരം. ഇതിനായി പതിനായിരക്കണക്കിന് അധിക സൈനികരെയും കൂലിപ്പട്ടാളത്തെയും റഷ്യ നിയോഗിച്ചെന്നാണ് റിപ്പോർട്ട്. 

ഷെല്ലിങ് ശക്തമായതോടെ ഹർകീവ് മേഖലയിലെ വോവ്ഷൻസ്കിൽ ആശുപത്രിക്കു തീപിടിച്ചു. വോവ്ഷൻസ്ക് പട്ടണം കഴിഞ്ഞ വർഷം റഷ്യൻ സേന പിടിച്ചെടുത്തതായിരുന്നുവെങ്കിലും പിന്നീട് യുക്രെയ്ൻ തിരിച്ചുപിടിച്ചു. തെക്കുകിഴക്കൻ മേഖലയിൽ യുക്രെയ്ൻ തിരിച്ചുപിടിച്ച പ്രദേശങ്ങളെ വീണ്ടും കൈപ്പിടിയിലാക്കാനാവും വരും ദിവസങ്ങളിൽ റഷ്യ ആക്രമണം നടത്തുക. 

ശക്തമായ ആക്രമണം പുനരാരംഭിക്കാൻ റഷ്യ കഴിഞ്ഞമാസം മുതൽ ശ്രമം തുടങ്ങിയതാണ്. എന്നാൽ ഇതിനാവശ്യമായ സൈനികരെ വിന്യസിക്കാൻ റഷ്യയ്ക്കു കഴിയില്ലെന്നാണ് ബ്രിട്ടിഷ് സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. അതേസമയം, സോളിഡർ, ബഖ്മട്ട് എന്നീ കിഴക്കൻ പട്ടണങ്ങളിൽ യുക്രെയ്ൻ സേന രാസായുധം പ്രയോഗിച്ചെന്നു റഷ്യ ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ആണവ ഏജൻസി (ഐഎഇഎ)യുടെ തലവൻ ഈയാഴ്ച മോസ്കോ സന്ദർശിക്കും.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com