ഇറ്റലിയിൽ അഭയാർഥി ബോട്ട് തകർന്ന് 58 മരണം; 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞു
Mail This Article
റോം ∙ തെക്കൻ ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 58 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
നൂറ്റൻപതോളംപേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണു കണ്ടെത്തിയത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
അനധികൃതമായി അഭയാർഥികളെ എത്തിക്കുന്നതു കർശനമായി തടയുമെന്ന് ഇറ്റലി ആഭ്യന്തരമന്ത്രി മതിയോ പിയാന്റെഡോസി പറഞ്ഞു. യൂറോപ്പിലേക്ക് അഭയാർഥികൾ എത്തുന്നത് മെഡിറ്ററേനിയൻ കടൽവഴി ഇറ്റലിയിലാണ്. വളരെ അപകടകരമായ ജലമാർഗമാണിത്. ഈ വഴി യൂറോപ്പിലേക്കു കടക്കാൻ ശ്രമിച്ച 20,333 പേർ 2014നു ശേഷം മാത്രം കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
English Summary: Dozens killed as boat carrying migrants, refugees sinks off Italy