വാഷിങ്ടൻ ∙ ഇന്ത്യയിലെ യുഎസ് അംബാസഡറായുള്ള ലൊസാഞ്ചലസ് മുൻ മേയർ എറിക് ഗാർസെറ്റിയുടെ (52) നിയമനശുപാർശ സെനറ്റ് അംഗീകരിച്ചു. ട്രംപ് ഭരണകാലത്തെ കെൻ ജസ്റ്റർക്കു ശേഷം 2 വർഷമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2021 ൽ ഗാർസെറ്റിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തെങ്കിലും സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല.
2013 മുതൽ 2022 വരെയാണ് ഗാർസെറ്റി ലൊസാഞ്ചലസ് മേയർ സ്ഥാനം വഹിച്ചത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ പ്രചാരണവിഭാഗം നേതാക്കളിലൊരാളായിരുന്നു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം.
യുഎസ് നേവിയിൽ ഇന്റലിജൻസ് ഓഫിസറായി 20 വർഷം ഗാർസെറ്റി സേവനമനുഷ്ഠിച്ചു. 2017 ൽ ലഫ്റ്റനന്റ് ആയി വിരമിച്ചു. ഓക്സ്ഫഡ് ക്വീൻസ് കോളജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
English Summary: Eric Garcetti new US ambassador to India