ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ വീട്ടിലേക്കുള്ള മറ്റ് അവശ്യവസ്തുകൾക്കൊപ്പം കടയിൽ വാങ്ങാൻ കിട്ടുന്ന കയ്യിലൊതുങ്ങുന്ന ഉപകരണമായി കംപ്യൂട്ടർ മാറുമെന്നു പതിറ്റാണ്ടുകൾക്കു മുൻപേ പ്രവചിച്ച ഡിജിറ്റൽ മുന്നേറ്റ നായകൻ ഗോർഡൻ മൂർ (94) വിടവാങ്ങി. ഇന്റൽ കോർപറേഷൻ സഹസ്ഥാപകനായിരുന്നു. 

ഹവായ്‌യിലെ വസതിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെയും ഭാര്യ ബെറ്റി മൂറിന്റെയും പേരിലുളള ഫൗണ്ടേഷൻ അറിയിച്ചു.

കംപ്യൂട്ടർ വിപ്ലവത്തിന്റെ ഭാവി പ്രവചിച്ച ക്രാന്തദർശിയായിരുന്നു മൂർ. ഭാവി മുന്നേറ്റങ്ങളെക്കുറിച്ച് 1965 ൽ ‘ഇലക്ട്രോണിക്സ്’ എന്ന മാഗസിനിൽ എഴുതിയ ലേഖനത്തിൽ സെമികണ്ടക്ടർ ട്രാൻസിസ്റ്ററുകളുടെ ശേഷി വർഷം തോറും ഇരട്ടിയാകുമെന്നു പ്രവചിച്ചത് അച്ചട്ടായി. 

ഒന്നല്ല, 2 വർഷം കൂടുമ്പോഴെന്ന് പിന്നീടിതു പരിഷ്കരിച്ചു. 1960 കളിലെ ചിപ്പ് നിർമാണ വിപ്ലവം കണക്കിലെടുത്തായിരുന്നു ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുടെ ശേഷി ആശ്ചര്യകരമാംവിധം വർധിച്ചുകൊണ്ടേയിരിക്കുമെന്ന് മൂർ പറഞ്ഞത്. ഈ തത്വം ഹാർഡ് ഡ്രൈവ്, കംപ്യൂട്ടർ മോണിറ്റർ തുടങ്ങിയവയുടെ കാര്യത്തിലും ബാധകമായി. 

1965 ലെ പ്രശസ്തമായ പ്രവചനം മൂർസ് ലോ എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. മൂറിന്റെ വാക്കുകൾ യാഥാർഥ്യമാക്കും വിധം ചിപ്പ് നിർമാണ രംഗവും അതിവേഗം മുന്നേറി. ഒരു ഇലക്ട്രോണിക് ഉൽപനം വിപണിയിലെത്തിയാൽ താമസിയാതെ അതിന്റെ അടുത്ത തലമുറയിലെ പുത്തൻ പതിപ്പിറങ്ങുന്ന സ്ഥിതിയായി. വെറും ഒന്നര വർഷത്തെ ആയുസ്സുമായി ഡിജിറ്റൽ ഉൽപന്നങ്ങൾ കാലഹരണപ്പെടുന്ന അവസ്ഥ അദ്ദേഹം അന്നേ കണക്കുകൂട്ടി. 

∙ ‘വഞ്ചക’ തൊഴിൽ സംസ്കാരം

കലിഫോർണിയയിൽ ജനിച്ചു വളർന്ന മൂറിന് രസതന്ത്രത്തിലായിരുന്നു കുട്ടിക്കാലത്തു താ‍ൽപര്യം.1954 ൽ കലിഫോർണിയ യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജിയിൽനിന്നു പിഎച്ച്ഡി നേടിയ ശേഷം ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായി. ട്രാൻസിസ്റ്റർ കണ്ടുപിടിച്ചതിനു നൊബേൽ പങ്കിട്ട വില്യം ഷോക്‌ലിയുടെ കീഴിലെ സെമികണ്ടക്ടർ ലബോറട്ടറിയിൽ ജോലിക്കു കയറിയതാണു വഴിത്തിരിവായത്. 

തൊഴിൽരീതിയും പെരുമാറ്റവും അസഹ്യമായപ്പോൾ മൂറും റോബർട്ട് നോയ്സും ഉൾപ്പെടെ 8 പേർ സെമികണ്ടക്ടർ ലബോറട്ടറി വിട്ട് 1957 ൽ ഫെയർചൈൽഡ് സെമികണ്ടക്ടർ എന്ന പുതിയ സംരംഭം തുടങ്ങി. മേലധികാരിയായ സഹപ്രവർത്തകനുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ബുദ്ധിയും മിടുക്കുമുള്ള എൻജിനീയർമാർ ഉടൻ സ്ഥാപനം വിട്ട് പുതിയൊരെണ്ണം തുടങ്ങി വിപണിയിൽ മത്സരിക്കുന്ന സിലിക്കൺ വാലി ടെക്കികളുടെ ‘വഞ്ചക’ തൊഴിൽ സംസ്കാരത്തിന്റെ തുടക്കം അന്നായിരുന്നു. ഫെയർചൈൽഡിൽനിന്നു പുതിയ കമ്പനികൾ പൊട്ടിമുളച്ചതോടെയാണ് സാൻഫ്രാൻസിസ്കോയ്ക്കു തെക്കുള്ള മേഖല ടെക്നോളി സംരംഭങ്ങൾ പെറ്റുപെരുകിയ സിലിക്കൺ വാലിയായി മാറിയത്. 

 ഇടിമുഴക്കം പോലെ ഇന്റൽ 

ട്രാൻസിസ്റ്ററിന്റെ പരിഷ്കരിച്ച പതിപ്പായ ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ ആദ്യ നിർമാതാക്കളിലൊരാളായ ഫെയർചൈൽഡ് കമ്പനി വിടാനും മൂർ തീരുമാനിച്ചപ്പോൾ റോബർട്ട് നോയ്സും ഒപ്പമിറങ്ങി. മൂറും നോയ്സും ചേർന്ന് 1968 ൽ ‘ഇന്റൽ’ കോർപറേഷൻ സ്ഥാപിച്ചു. 

ഇന്റഗ്രേറ്റഡ്, ഇലക്ട്രോണിക്സ് എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്തതായിരുന്നു ഇന്റൽ. 1975 മുതൽ 1987 വരെ മൂർ സിഇഒ ആയി; തുടർന്ന് 10 വർഷം ചെയർമാനും. 1997 മുതൽ 2006 വരെ ചെയർമാൻ ഇമെരിറ്റസ് ആയിരുന്നു. 

ആഗോള സാങ്കേതിക മുന്നേറ്റത്തിനു മൂർ തെളിച്ച വഴി പഴ്സനൽ കംപ്യൂട്ടറിനും (പിസി) ആപ്പിൾ, ഫെയ്സ്ബുക്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികൾക്കും പ്രചോദനമായി. 

1990 ൽ നാഷനൽ മെഡൽ ഓഫ് ടെക്നോളജിയും 2002 ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും ലഭിച്ചു. ആമസോൺ നദീതട സംരംക്ഷണം ഉൾപ്പെടെ പരിസ്ഥിതിപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. കെനത്ത്, സ്റ്റീവൻ എന്നിവരാണു മക്കൾ.

English Summary : Gordon moore passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com