ചാരവൃത്തി: യുഎസ് റിപ്പോർട്ടർ റഷ്യയിൽ അറസ്റ്റിൽ
Mail This Article
മോസ്കോ ∙ ചാരപ്രവർത്തനം ആരോപിച്ച് യുഎസ് മാധ്യമപ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തു. യുഎസ് പത്രമായ വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറായ എവൻ ജെർഷ്കോവിച്ചിനെയാണു റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറസ്റ്റ് ചെയ്തത്. 1986 നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാരവൃത്തിക്കു റഷ്യയിൽ പിടിയിലാകുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ വൻശക്തികൾ തമ്മിലുള്ള ഉരസൽ ഇതോടെ രൂക്ഷമായി. തങ്ങളുടെ എല്ലാ പൗരന്മാരോടും അടിയന്തരമായി റഷ്യ വിടാൻ യുഎസ് നിർദേശം നൽകി.
ഔദ്യോഗിക രഹസ്യം ചോർത്താൻ ശ്രമിക്കുന്നതിനിടെ യൂറൽ മൗണ്ടൻസിലെ യെകാറ്റിറിൻബർഗ് നഗരത്തിൽനിന്നാണു ജെർഷ്‌കോവിച് അറസ്റ്റിലായതെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. ആരോപണം നിഷേധിച്ച വോൾസ്ട്രീറ്റ് ജേണൽ, റിപ്പോർട്ടറുടെ സുരക്ഷയിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചാരവൃത്തി. ജെർഷ്കോവിച്ചിനെ എന്നാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമല്ല. സംഭവത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് റഷ്യൻ അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്.
English Summary: Russia arrests US journalist Evan Gershkovich on spying charge