കയ്റോ ∙ ലിബിയയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡാമുകൾ തകർന്നതിനെത്തുടർന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഗതാഗത മാർഗങ്ങൾ അടഞ്ഞതിനെത്തുടർന്ന് ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതോടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു.
പട്ടണത്തിലാകെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെരുവിലും വീടുകൾക്കുള്ളിലും കടൽത്തീരത്തുമെല്ലാം മൃതദേഹങ്ങളാണ്. തീരദേശനഗരമായ ഡെർണയിൽ കൊടുങ്കാറ്റിൽ 7 മീറ്റർ വരെ ഉയർന്ന തിരമാലകൾ സർവതും വിഴുങ്ങി. ഡെർണയിൽ മാത്രം കുറഞ്ഞത് 30,000 പേർ ഭവനരഹിതരായിട്ടുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഏഴായിരത്തിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്.
നഗരത്തിൽ വലിയ നാശമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. കടലെടുത്ത വീടുകളിൽ എത്ര പേരുണ്ടായിരുന്നു എന്നു പോലും നിർണയിക്കാൻ കഴിയാത്ത അവസ്ഥയാണ്. തലസ്ഥാനമായ ട്രിപ്പോളിയുടെ നിന്ന് 900 കിലോമീറ്റർ കിഴക്കാണ് ഡെർണ. രാജ്യാന്തര ഏജൻസികൾ സഹായമെത്തിക്കുന്ന ബെൻഗാസിയിൽ നിന്ന് 250 കിലോമീറ്റർ ദൂരെയാണിത്.
English Summary: Libya flood: The death toll has crossed 5000