ADVERTISEMENT

ഖിയാം (ലബനൻ) ∙ തെക്കൻ ലബനൻ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട റോയിട്ടേഴ്സ് വിഡിയോഗ്രഫർ ഇസം അബ്ദല്ലയുടെ കബറടക്കം നടത്തി. ഒട്ടേറെ മാധ്യമപ്രവർത്തകരും ലബനീസ് ജനപ്രതിനിധികളും വിലാപയാത്രയിൽ പങ്കെടുത്തു. 

ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേലി സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യാനെത്തിയ രാജ്യാന്തര മാധ്യമപ്രവർത്തകർക്കു മേൽ ഇസ്രയേലിന്റെ ഷെൽ പതിക്കുകയായിരുന്നു. 

സംഭവത്തിൽ ലബനൻ വിദേശകാര്യ മന്ത്രാലയം യുഎൻ സുരക്ഷാ സമിതിക്കു പരാതി നൽകുമെന്നറിയിച്ചു. ഇസം അബ്ദല്ലയെ ഇസ്രയേൽ ബോധപൂർവം വധിച്ചതാണെന്നാണു ലബനന്റെ ആരോപണം. 

എന്നാൽ, ദാരുണമായ സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നു പറഞ്ഞ ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് റിച്ചഡ് ഹെച്ച് മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഷെല്ലാക്രമണത്തിൽ റോയിട്ടേഴ്സിന്റെ മറ്റു രണ്ടു മാധ്യമപ്രവർത്തകർക്കും അൽ ജസീറയുടെ ക്യാമറാമാനും റിപ്പോർട്ടർക്കും പരുക്കേറ്റിരുന്നു. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയുടെ 2 മാധ്യമപ്രവർത്തകർക്കും പരുക്കുണ്ട്.

ഇസ്രയേലിൽ പ്രതിഷേധം

ഹമാസ് ബന്ദികളാക്കിയവരെ ഉടൻ വിട്ടുതരാൻ നടപടിയെടുക്കണമെന്ന് ഇസ്രയേൽ ജനത യുഎന്നിനോട് ആവശ്യപ്പെട്ടു. ബന്ദികളെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കാണാതായവരുടെ ബന്ധുക്കൾ ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിനു പുറത്ത് പ്രതിഷേധിച്ചു. പ്രധാനമന്ത്രി നെതന്യാഹു രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അപലപിച്ച് സൗദി

ഗാസയിലെ നിരായുധരായ സാധാരണക്കാരെ ഇസ്രയേൽ നിരന്തരം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാകില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും ലഭ്യമാക്കണം. ഗാസക്കെതിരായ ഉപരോധം പിൻവലിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

English Summary:

Tribute to journalist killed in shelling by Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com