സിറിയയിലും ലബനനിലും ഇസ്രയേൽ ആക്രമണം; ലക്ഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങളെന്ന് ഇസ്രയേൽ
Mail This Article
ഗാസ / ജറുസലം ∙ ഇസ്രയേൽ– ഹമാസ് സംഘർഷം മധ്യപൗരസ്ത്യമേഖലയാകെ വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കി സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പറയുന്നു. മേഖലയിലേക്കു കൂടുതൽ സൈനികസന്നാഹങ്ങൾ എത്തിക്കുമെന്നു യുഎസും പ്രഖ്യാപിച്ചു. ഗാസയിൽ 24 മണിക്കൂറിനിടെ 266 പേർ കൊല്ലപ്പെട്ടെന്നും ഇവരിൽ 117 പേർ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 4741. ഹമാസ് റോക്കറ്റ് സേനയുടെ ഉപമേധാവിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തെത്തുടർന്നു സിറിയയുടെ ഡമാസ്കസ്, അലെപ്പോ എന്നീ പ്രധാന രണ്ടു വിമാനത്താവളങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. 2 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ ഒട്ടേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തതായും ഇസ്രയേൽ അറിയിച്ചു. 6 പേർ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.
ഇസ്രയേൽ ആക്രമണം തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സിറിയയ്ക്കും ലബനനും മേൽ നിർണായക സ്വാധീനമുള്ള ഇറാൻ മുന്നറിയിപ്പു നൽകി. സിറിയയോടും ലബനനോടും ചേർന്നുള്ള അതിർത്തിപ്രദേശങ്ങളിൽനിന്നു തങ്ങളുടെ കൂടുതൽ പൗരരെ ഇസ്രയേൽ ഒഴിപ്പിച്ചു.
∙ വെസ്റ്റ് ബാങ്കിലെ ജെനിനിൽ അൻ അൻസാർ മസ്ജിദിനു നേരെയും വ്യോമാക്രമണം. മസ്ജിദിനു സമീപം തുരങ്കത്തിലുണ്ടായിരുന്ന ഹമാസ്, ഇസ്‌ലാമിക് ജിഹാദ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ. ഇന്നലെ 6 പേരടക്കം വെസ്റ്റ് ബാങ്കിൽ ആകെ മരണം 91.
∙ ഹമാസ് 212 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ.
∙ ടെൽ അവീവിലേക്ക് റോക്കറ്റാക്രമണം നടത്തിയെന്ന് ഹമാസ്.
ഗാസയിലേക്ക് 17 ട്രക്കുകൾകൂടി; ഇന്ധനമില്ല
റഫാ ∙ ഗാസയിലേക്കു സഹായവുമായി ഈജിപ്തിൽനിന്നു റഫാ അതിർത്തി വഴി രണ്ടാം ദിവസം കടത്തിവിട്ടത് 17 ട്രക്കുകൾ. എന്നാൽ സംഘർഷത്തിനു മുൻപു നൽകിയിരുന്നതിന്റെ 4% പോലും സഹായം ഇപ്പോൾ എത്തിക്കാനാകുന്നില്ലെന്നു യുഎൻ അറിയിച്ചു. ഇന്ധനം കൊണ്ടുപോകാൻ ഇസ്രയേൽ അനുവദിക്കാത്തതിനാൽ ആശുപത്രികളുടെയും കടൽജല ശുദ്ധീകരണ പ്ലാന്റുകളുടെയും പ്രവർത്തനം സ്തംഭനത്തിലാണ്. മലിനജലത്തെ ആശ്രയിക്കേണ്ടിവരുന്നതിനാൽ വയറിളക്കം ഉൾപ്പെടെയുള്ള രോഗങ്ങളേറുന്നുണ്ട്.
ഗാസയിലേക്ക് ഇന്ത്യൻ സഹായം
ന്യൂഡൽഹി ∙ ഗാസയിലെ പലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ എന്നിവയടക്കം 40 ടൺ സാമഗ്രികളുമായി വ്യോമസേനയുടെ സി 17 വിമാനം ഈജിപ്തിലെത്തി. റഫാ അതിർത്തി വഴി ഇവ ഗാസയിലെത്തിക്കും. വരുംദിവസങ്ങളിൽ കൂടുതൽ സഹായമെത്തിക്കുമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.