ADVERTISEMENT

ഗാസ / ജറുസലം ∙ ഇസ്രയേലിന്റെ നിയന്ത്രണത്തിലായ അൽ ഷിഫ ആശുപത്രിയിൽനിന്ന് 31 നവജാത ശിശുക്കളെ പലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്നു രക്ഷപ്പെടുത്തി. അതിർത്തിയായ റഫായിലെത്തിച്ചശേഷം ഇവരെ ഈജിപ്തിലെ ആശുപത്രികളിലേക്കു മാറ്റും. യുദ്ധത്തിൽ പരുക്കേറ്റവരും മറ്റുമായി 291 രോഗികളെയും 25 ജീവനക്കാരെയും കൂടി പുറത്തെത്തിച്ചു.

ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 12 പേരെയെങ്കിലും മോചിപ്പിക്കാനുള്ള നീക്കം ഊർജിതമായതായും സൂചനയുണ്ട്. താൽക്കാലിക യുദ്ധവിരാമത്തിനും കൂടുതൽ ജീവകാരുണ്യ സഹായത്തിനുമുള്ള വ്യവസ്ഥകളും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നു വൈറ്റ് ഹൗസ് ഡപ്യൂട്ടി നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ജോൺ ഫൈനർ അറിയിച്ചു. ചെറിയ തർക്കങ്ങൾ മാത്രമാണു ധാരണയ്ക്കു തടസ്സമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.

അതേസമയം, ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നു. ഏറ്റവും വലിയ അഭയാർഥി ക്യാംപായ ജബലിയയിലെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച 2 സ്കൂളുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 200 പേർക്കെങ്കിലും മരണമോ പരുക്കോ സംഭവിച്ചതായി ഹമാസ് ആരോപിച്ചു. സ്കൂൾ ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ഭാഷയിൽ അപലപിച്ചു.

മധ്യ ഗാസയിലെ നുസൈറത്ത്, ബുറൈജ് അഭയാർഥി ക്യാംപുകളിൽ 2 മാധ്യമപ്രവർത്തകരടക്കം 31 പേർ കൊല്ലപ്പെട്ടു. തെക്കൻ മേഖലയിലെ ഖാൻ യൂനിസിൽ സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഭിന്നശേഷിക്കാരൻ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 5000 കുഞ്ഞുങ്ങളടക്കം 12,300 പേരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അൽ ഷിഫയിലെത്തിയ ലോകാരോഗ്യസംഘടനാ പ്രതിനിധികൾ ആശുപത്രിയെ ‘ശവപ്പറമ്പ്’ എന്നാണു വിശേഷിപ്പിച്ചത്. 

ഇന്ത്യയിലേക്കുള്ള കപ്പൽ ഹൂതികൾ തട്ടിയെടുത്തു

ജറുസലം ∙ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ തെക്കൻ ചെങ്കടലിൽ ബ്രിട്ടിഷ് ചരക്കുകപ്പൽ യെമനിലെ വിമതസേനയായ ഹൂതികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. ‘ഗാലക്സി ലീഡർ’ എന്ന കപ്പലിലുള്ള അൻപതോളം പേരിൽ ഇന്ത്യക്കാരുണ്ടോ എന്നു വ്യക്തമല്ല.

ഇസ്രയേൽ വ്യവസായി ഏബ്രഹാം ഉൻഗറിനു പങ്കാളിത്തമുള്ള ബ്രിട്ടിഷ് കമ്പനിയുടേതാണു കപ്പൽ. ജാപ്പനീസ് സ്ഥാപനത്തിനാണു നടത്തിപ്പു ചുമതല. കപ്പലിൽ തങ്ങളുടെ പൗരർ ഇല്ലെന്ന് ഇസ്രയേൽ അറിയിച്ചു.

English Summary:

31 babies rescued from hospital in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com