ADVERTISEMENT

ജറുസലം ∙ ദീർഘിപ്പിച്ച വെടിനിർത്തൽ നാളെ പുലർച്ചെ അവസാനിക്കാനിരിക്കെ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു ഖത്തർ അറിയിച്ചു. ഇന്നലെ 10 ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറി. ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ ഖത്തർ മധ്യസ്ഥ ചർച്ചകളുമായി സജീവമായി രംഗത്തുണ്ട്. യുഎസ് ചാരസംഘടന സിഐഎയുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും മേധാവിമാർ ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഈജിപ്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു. 

വെടിനിർത്തൽ തുടരുന്നില്ലെങ്കിൽ, നാളെ മുതൽ ഇസ്രയേൽ കരസേന ആക്രമണം തെക്കൻ ഗാസയിലേക്കു വ്യാപിപ്പിക്കുമെന്നാണു റിപ്പോർട്ട്. വടക്കൻ ഗാസയിൽനിന്ന് പലായനം ചെയ്തവർ തെക്കൻ ഗാസയിലെ ക്യാംപുകളിലാണ് അഭയം തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തെക്കൻ ഗാസയിലെ കരയാക്രമണം പരിമിതപ്പെടുത്തണമെന്ന് യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിർത്തലിന്റെ ആദ്യ 4 ദിവസം സ്ത്രീകളും കുട്ടികളുമടക്കം 50 ബന്ദികളെയാണു ഹമാസ് വിട്ടത്. പകരം 150 പലസ്തീൻ തടവുകാരെ ഇസ്രയേൽ കൈമാറി. ഇതിനു പുറമേ തായ്‌ലൻഡ് പൗരന്മാർ അടക്കം മറ്റു 19 ബന്ദികളെയും ഹമാസ് വിട്ടയച്ചു.

ബന്ദികളിലെ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും ഹമാസ് മോചിപ്പിച്ചുവെന്നാണു സൂചന. അവശേഷിക്കുന്നവരുടെ മോചനത്തിനായി പുതിയ കരാർ വേണ്ടിവരുമെന്ന സൂചന ഹമാസ് വക്താവ് നൽകി.കൂടുതൽ കൂടുതൽ ബന്ദികളെ വിടുകയാണെങ്കിൽ 50 പലസ്തീൻ വനിതാതടവുകാരെക്കൂടി മോചിപ്പിക്കാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതിനിടെ, വടക്കൻ ഗാസയിൽ വെടിനിർത്തൽ ഹമാസ് ലംഘിച്ചെന്നും സേനയെ ലക്ഷ്യമിട്ടു 3 സ്ഫോടനങ്ങൾ നടത്തിയെന്നും ഇസ്രയേൽ ആരോപിച്ചു. 

ഗാസയിലെ ആരോഗ്യരക്ഷാസംവിധാനം പൂർണമായും തകർന്നെന്നും വരുംദിവസങ്ങളിൽ യുദ്ധത്തെക്കാൾ വലിയ കൊലയാളിയായി രോഗങ്ങൾ മാറുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനൽകി. അഭയാർഥി ക്യാംപുകളിലെ സ്ഥിതി വളരെ മോശമാണ്. കുഞ്ഞുങ്ങൾക്കിടയിൽ വയറിളക്കം പോലുള്ള രോഗങ്ങൾ വ്യാപകമാണ്. ‘മരുന്നില്ല. വാക്സിനേഷനില്ല. ഭക്ഷണമോ ശുദ്ധജലമോ ശുചിത്വമോ ഇല്ല’–ലോകാരോഗ്യസംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഗാസയിൽ ആകെ 2.34 ലക്ഷം വീടുകളാണു തകർന്നത്. 

English Summary:

Gaza discussion: CIA, Mossad chiefs in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com