റോമിലെ മാതാവിന്റെ പള്ളിയിൽ കബറടക്കണമെന്ന് മാർപാപ്പ
Mail This Article
റോം ∙ നിത്യനിദ്രയിലും മാതൃഭക്തി കൈവിടാനാകില്ലെന്നും മരണശേഷം റോമിലെ മാതാവിന്റെ വലിയ പള്ളിയിൽ കബറടക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മെക്സിക്കൻ ടിവി ചാനലായ എൻ പ്ലസിന് അനുവദിച്ച അഭിമുഖത്തിലാണ് മാർപാപ്പ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. കാലം ചെയ്ത മാർപാപ്പമാരെ സാധാരണയായി കബറടക്കാറുള്ളത് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോകൾക്കു താഴെയാണ്.
സവിശേഷമായ മരിയഭക്തി പുലർത്തുന്ന മാർപാപ്പ കൂടക്കൂടെ റോമിലെ മാതാവിന്റെ വലിയ പള്ളിയിൽ മഡോണ ചിത്രത്തിനു മുന്നിൽ പ്രാർഥിക്കാനെത്താറുണ്ട്. മാർപാപ്പമാരുടെ കബറടക്കവുമായി ബന്ധപ്പെട്ടു നടത്തുന്ന ദീർഘമായ ചടങ്ങുകൾ തന്റെ കാര്യത്തിൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു പരമാവധി ലളിതമായിരിക്കണമെന്നും നിർദേശിച്ചു.
ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് 87 കാരനായ മാർപാപ്പ വ്യക്തമാക്കി. ബൽജിയവും ജന്മദേശമായ അർജന്റീനയും പോളിനേഷ്യൻ രാജ്യങ്ങളും അടുത്തവർഷം സന്ദർശിക്കും. കടുത്ത ശ്വാസകോശ രോഗം ഭേദമായശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് കബറടക്കവും വിരമിക്കലും സംബന്ധിച്ച അഭിപ്രായങ്ങൾ അദ്ദേഹം തുറന്നുപറഞ്ഞത്. വിരമിക്കുകയാണെങ്കിൽ വത്തിക്കാനു പുറത്ത് റോമിലെ ഏതെങ്കിലും വൈദിക വൃദ്ധസദനത്തിൽ താമസിക്കണമെന്ന ആഗ്രഹം ഫ്രാൻസിസ് പാപ്പ നേരത്തേ പ്രകടിപ്പിച്ചിട്ടുണ്ട്.