റഷ്യൻ നഗരത്തിൽ യുക്രെയ്ൻ ആക്രമണം: 24 മരണം; ഹർകീവിൽ റഷ്യയുടെ പ്രത്യാക്രമണം
Mail This Article
കീവ് ∙ റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറദിലെ ജനവാസമേഖലയിൽ ശനിയാഴ്ച യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 108 പേർക്കു പരുക്കേറ്റു. 37 പാർപ്പിടസമുച്ചയങ്ങൾ തകർന്നു. തിരിച്ചടിയായി കിഴക്കൻ യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യ കനത്ത മിസൈലാക്രമണം നടത്തി.
ബെൽഗൊറദിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഹർകീവിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. 28 പേർക്കു പരുക്കേറ്റു. ഖേഴ്സൻ, മൈക്കലേവ്, സാപൊറീഷ്യ എന്നിവിടങ്ങളിലും റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായി. 49 ഡ്രോണുകളിൽ 21 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. 22 മാസം പിന്നിട്ട യുദ്ധത്തിൽ ഇതുവരെ യുക്രെയ്നിൽ പതിനായിരത്തിലേറെ ജനങ്ങളാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞയാഴ്ച ഇരുപക്ഷവും വീണ്ടും ആക്രമണം ശക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കീവ് അടക്കം ഒട്ടേറെ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ മിസൈലാക്രമണം നടത്തിയപ്പോൾ, റഷ്യയുടെ ഒരു യുദ്ധക്കപ്പൽ യുക്രെയ്ൻ റോക്കറ്റാക്രമണത്തിൽ തകർത്തു, 5 യുദ്ധവിമാനങ്ങളും വെടിവച്ചിട്ടു.