ഇസ്രയേൽ ബോംബാക്രമണം: അൽ അഖ്സ പള്ളി മുൻ ഇമാം കൊല്ലപ്പെട്ടു

Mail This Article
ജറുസലം ∙ അൽ അഖ്സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. 2005– 06 കാലത്തു പലസ്തീൻ മതകാര്യ മന്ത്രിയായിരുന്നു. മധ്യ ഗാസയിലെ പാർപ്പിടസമുച്ചയങ്ങൾക്കു നേരെ ശനിയാഴ്ച രാത്രി നടന്ന ബോംബാക്രമണങ്ങളിൽ ഡോ. സലാമ അടക്കം 100 പേരാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അടക്കം 286 പേർക്കു പരുക്കേറ്റു.
1954 ൽ ഗാസയിലെ അഭയാർഥി ക്യാംപിൽ ജനിച്ച ഡോ. സലാമ, അൽ അസ്ഹർ സർവകലാശാലയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. മധ്യ ഗാസയിൽ ബോംബാക്രമണം കനത്തതോടെ ഈജിപ്ത് അതിർത്തിയോടുചേർന്ന റഫയിലേക്കുള്ള പലായനം വർധിച്ചു.
ഒരാഴ്ചയ്ക്കിടെ ഒരുലക്ഷം പേരെങ്കിലും റഫയിലേക്ക് എത്തിയെന്നാണ് യുഎൻ കണക്ക്. ഈജിപ്ത്–ഗാസ മുനമ്പ് അതിർത്തിമേഖല മുഴുവനായും ഇസ്രയേൽ സൈന്യം ഏറ്റെടുക്കുമെന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപനത്തോട് ഈജിപ്ത് എതിർപ്പ് അറിയിച്ചു.