സിംഹാസനമൊഴിയാൻ ഡെൻമാർക്കിലെ ‘ആഷ്ട്രേ ക്വീൻ’ മാർഗ്രേത്; ലോകത്ത് ഇപ്പോഴുള്ള ഏക രാജ്ഞി
Mail This Article
കോപ്പൻഹേഗൻ ∙ ഡെൻമാർക്കുകാരുടെ പ്രിയങ്കരിയായി അരനൂറ്റാണ്ടു വാണ മാർഗ്രേത് രാജ്ഞി (82) സിംഹാസനമൊഴിയുന്നു. കിരീടാവകാശിയായ മകൻ ഫ്രെഡറീകിനെ അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചാണ് പുതുവത്സര സന്ദേശത്തിനിടെ രാജ്ഞിയുടെ അപ്രതീക്ഷിത സ്ഥാനത്യാഗം. 52–ാം ഭരണവാർഷികമായ ജനുവരി 14നു സ്ഥാനമൊഴിയും. ലോകത്ത് ഇപ്പോൾ അധികാരത്തിലുള്ള ഏക രാജ്ഞിയാണ്. ഏറ്റവും കൂടുതൽ കാലം സിംഹാസനത്തിലിരുന്ന യൂറോപ്യൻ രാജകുടുംബാംഗവും.
പിതാവ് ഫ്രെഡറീക് ഒൻപതാമന്റെ നിര്യാണത്തെത്തുടർന്ന് 1972 ലാണ് മാർഗ്രേത് രാജ്ഞിയായത്. അംഗരക്ഷകരുടെ അകമ്പടിയില്ലാതെ കോപ്പൻഹേഗനിലെ തെരുവുകളിലൂടെ നടന്ന് ഒരു സാധാരണക്കാരിയെപ്പോലെ ജനങ്ങളുമായി അടുത്തിടപഴകുന്നതായിരുന്നു രാജ്ഞിയുടെ ശൈലി. നിർത്താതെ പുകവലിക്കുന്നതിനാൽ ‘ആഷ്ട്രേ ക്വീൻ’ എന്നും പേരു വീണു.
ഭാഷാവിദഗ്ധയും ചിത്രകാരിയുമാണ്. സ്കീയിങ് ആണ് ഇഷ്ടവിനോദം. ബ്രിട്ടനിലെ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഉറ്റബന്ധുവാണ്. ബ്രിട്ടിഷ് പാരമ്പര്യത്തിൽനിന്നു വ്യത്യസ്തമായി ഡെൻമാർക്കിൽ പുതിയ രാജാവിനെ വാഴിച്ചുള്ള പൊതുചടങ്ങുകളൊന്നുമുണ്ടാകില്ല.