ADVERTISEMENT

വാഷിങ്ടൻ/ഏദൻ ∙ യെമനിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം നടത്തിയതോടെ, ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹൂതി മുന്നറിയിപ്പു നൽകി. യമനിലെ ഒരു റഡാർ കേന്ദ്രമാണ് ഇന്നലെ യുഎസ് തകർത്തത്. ആക്രമണം നടന്ന മേഖലയിൽ സ്ഫോടനം നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം മരണമോ നാശനഷ്ടമോ ഉണ്ടായില്ലെന്ന് ഹൂതി ഡപ്യൂട്ടി ഇൻഫർമേഷൻ സെക്രട്ടറി നസറദീൻ അമർ പറഞ്ഞു. 

ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ ചെങ്കടലിൽ തടയുന്നത് തുടരുമെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസലാം പറഞ്ഞു. തങ്ങളുടെ ശക്തി കുറയ്ക്കാൻ യുഎസും ബ്രിട്ടനും നടത്തിയ ആക്രമണങ്ങൾ കൊണ്ട് സാധിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. അതേസമയം, വെള്ളിയാഴ്ച നിരവധി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ഫലം ചെയ്തുവെന്നാണ് യുഎസും ബ്രിട്ടനും അവകാശപ്പെട്ടത്. ഹൂതി ആയുധസംഭരണ കേന്ദ്രങ്ങളടക്കം 16 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 5 പേർ കൊല്ലപ്പെട്ടു.

ചരക്കുകപ്പലുകളെയും സൈനിക കപ്പലുകളെയും ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകി. ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയതിന് തിരിച്ചടിയായാണ് ചെങ്കടലിലൂടെയുള്ള കപ്പലുകളെ ഹൂതി സംഘം ആക്രമിക്കാൻ തുടങ്ങിയത്. നവംബറിനു ശേഷം 25 കപ്പലുകളെങ്കിലും ആക്രമിക്കപ്പെട്ടതായി യുഎസ് പറയുന്നു.

English Summary:

US continues attack; Houthi warns of striking back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com