റഷ്യൻ സൈനിക വിമാനം തകർന്ന് 74 മരണം; യുക്രെയ്ൻ വീഴ്ത്തിയതെന്ന് ആരോപണം
Mail This Article
മോസ്കോ ∙ റഷ്യയുടെ സൈനിക വിമാനം യുക്രെയ്ൻ അതിർത്തിക്കു സമീപം തകർന്നു വീണ് 74 പേർ മരിച്ചു. വിമാനം മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ വീഴ്ത്തിയതാണെന്ന് റഷ്യ ആരോപിച്ചു. വിമാനത്തിലുണ്ടായിരുന്ന 74 പേരിൽ 65 പേരും തടവുകാരായി പിടിച്ച യുക്രെയ്ൻ പട്ടാളക്കാരായിരുന്നു. യുദ്ധത്തടവുകാരെ പരസ്പരം കൈമാറുന്നതിനായി കൊണ്ടുവരുമ്പോഴാണ് വെടിവച്ചിട്ടതെന്നാണ് റഷ്യയുടെ ആരോപണം. തടവുകാരുടെ കൈമാറ്റം അട്ടിമറിക്കാനാണ് യുക്രെയ്ൻ ശ്രമിച്ചതെന്നും സ്വന്തം പട്ടാളക്കാരെ കുരുതി കൊടുക്കുകയാണ് ചെയ്തതെന്നും റഷ്യ പറഞ്ഞു.
പാശ്ചാത്യ നിർമിതമായ 3 മിസൈലുകൾ പതിച്ചാണ് വിമാനം തകർന്നതെന്നും പിന്നിൽ യുക്രെയ്ൻ ആണെന്ന് വ്യക്തമാണെന്നും റഷ്യ പറഞ്ഞു. അതേസമയം, വിവരങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് യുക്രെയ്ൻ വ്യക്തമാക്കിയത്. അതിർത്തിയോടു ചേർന്ന റഷ്യൻ നഗരമായ ബെലെഗോരോഡിലാണ് വിമാനം തകർന്നു വീണത്. അതിനിടെ, യുക്രെയ്നെതിരായ ആക്രമണം റഷ്യ വീണ്ടും ശക്തമാക്കി. തലസ്ഥാനമായ കീവ്, രണ്ടാമത്തെ വലിയ നഗരമായ ഖർകീവ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വ്യോമാക്രമണം നടന്നത്. റഷ്യൻ മിസൈൽ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായും 130 പേർക്ക് പരുക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.