ഇമ്രാൻ ജയിലിൽ തുടരും;10 വർഷം കൂടി തടവ്
Mail This Article
ഇസ്‌ലാമാബാദ് ∙ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്കും പ്രത്യേക കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. രാജ്യത്തു പൊതുതിരഞ്ഞെടുപ്പ് അടുത്ത 8നു നടക്കാനിരിക്കെയാണു വിധി.
തോഷഖാന അഴിമതിക്കേസിൽ 3 വർഷം ശിക്ഷിക്കപ്പെട്ടു കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാനും (71) ഷാ മുഹമ്മദ് ഖുറേഷിയും (67). ജയിലിൽ പ്രത്യേകം സജ്ജമാക്കിയ കോടതിയാണു ശിക്ഷ വിധിച്ചത്. ഒരു വർഷത്തിനിടെ രണ്ടാമത്തെ കേസിലാണു ഇമ്രാൻ ശിക്ഷിക്കപ്പെടുന്നത്. യുഎസിലെ പാക്ക് അംബാസഡർ അയച്ച ഔദ്യോഗിക കത്ത് പ്രധാനമന്ത്രിസ്ഥാനത്തുനിന്നു പുറത്താകുന്നതിനു തൊട്ടുമുൻപ് 2022 മാർച്ച് 27ന് നടത്തിയ പാർട്ടി റാലിയിൽ ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയെന്നതാണു കേസ്.
യുഎസും പാക്ക് സേനയും തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നാണു അദ്ദേഹം റാലിയിൽ ആരോപിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇമ്രാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) അറിയിച്ചു. വോട്ടെടുപ്പിലൂടെ പ്രതികാരം ചെയ്യണമെന്നു പ്രവർത്തകരോട് ഇമ്രാൻ ആഹ്വാനം ചെയ്തു.