ADVERTISEMENT

വാഷിങ്ടൻ ∙ ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡറായി ‘ഒഡീസിയസ്’ ചരിത്രം കുറിച്ചു. ഇൻട്യൂട്ടീവ് മെഷീൻസ് എന്ന യുഎസ് കമ്പനിയുടെ ദൗത്യം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.53നാണ് ചന്ദ്രനിൽ ദക്ഷിണധ്രുവത്തിനു സമീപമിറങ്ങിയത്. 1972ലെ അപ്പോളോ 17നു ശേഷം ചന്ദ്രനിലെത്തുന്ന ആദ്യ യുഎസ് ദൗത്യമാണ് ഒഡീസിയസ്. ലാൻഡിങ്ങിനു തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ ലാൻഡറിനു നിയന്ത്രണകേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടത് പിരിമുറുക്കം സൃഷ്ടിച്ചിരുന്നെങ്കിലും ബന്ധം പുനഃസ്ഥാപിച്ചതായി ഇൻട്യൂട്ടീവ് സിഇഒ സ്റ്റീഫൻ ആൾട്ടിമസ് അറിയിച്ചു. 

ലാൻഡറിനു പ്രശ്നങ്ങളില്ലെന്നും ഡേറ്റ ലഭിച്ചു തുടങ്ങിയതായും കമ്പനി പിന്നീട് അറിയിച്ചു. അതേസമയം, സിഗ്നലുകൾ ദുർബലമാണെന്നത് ഗർത്തത്തിനോ പാറയ്ക്കോ സമീപം ലാൻഡ് ചെയ്തിരിക്കാനും ആന്റിനയ്ക്കു കേടുപറ്റിയിരിക്കാനുമുള്ള സാധ്യത സൂചിപ്പിക്കുന്നതായി ‘നാസ’ മുൻ സയൻസ് മേധാവി തോമസ് സുർബുകൻ പറയുന്നു. അങ്ങനെയെങ്കിൽ ദൗത്യം പൂർണവിജയമാകാനുള്ള സാധ്യതയില്ല. 

ഇനിയുള്ള 7 ദിവസം ചന്ദ്രനിൽ പകലാണ്. സൗരോർജ പാനലുകൾ പ്രവർത്തിപ്പിക്കാനാകുന്ന ഈ ദിവസങ്ങളിൽ ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, അന്തരീക്ഷം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ഒഡീസിയസിന്റെ ലക്ഷ്യം. 2026 ലെ നാസയുടെ ആർട്ടിമിസ് ചന്ദ്രയാത്രാ പദ്ധതിക്കുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മാത്രം ഈ ദൗത്യത്തിൽ 6 പേലോഡുകളുണ്ട്. ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ‘ഫാൽക്കൺ 9’ റോക്കറ്റിലാണ് ഈ മാസം 15ന് ഒഡീസിയസ് വിക്ഷേപിച്ചത്.

English Summary:

Odysseus becomes first US spacecraft to land on moon after 1972

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com