ADVERTISEMENT

ഗാസ ∙ വെടിനിർത്തൽ ചർച്ചകൾ പാരിസിൽ പുരോഗമിക്കുന്നതിനിടെ ഗാസയിലെ ഒറ്റപ്പെട്ട ജനവാസ മേഖലകളിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. ദീർ ലൽ ബലായിൽ 24 പേർ കൊല്ലപ്പെട്ടു. സമൂഹമാധ്യമത്തിൽ 12 ലക്ഷം ആരാധകരുള്ള ഹാസ്യതാരം മഹമൂദ് അബു സീറ്ററുടെ കുടുംബവും കൊല്ലപ്പെട്ടവരിൽ പെടുന്നു. ഇന്നലെ 104 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 29,514 ആയി. 

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെയുമായി നടത്തിയ ചർച്ചയുടെ വിവരം ഈജിപ്ത് രഹസ്യാന്വേഷക വിഭാഗം തലവൻ അബ്ബാസ് കമാൽ പാരിസിലെത്തി മധ്യസ്ഥ രാജ്യങ്ങളായ യുഎസ്, ഖത്തർ, ഈജിപ്ത് പ്രതിനിധികളെ അറിയിച്ചു. ഇസ്രയേലിന്റെ രഹസ്യാന്വേഷക വിഭാഗമായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർനിയയ്ക്കു കൈമാറിയ റിപ്പോർട്ടിൽ പ്രതികരണത്തിനു കാക്കുകയാണ് മധ്യസ്ഥർ. ഒക്ടോബർ 7 ആക്രമണത്തിൽ ബന്ദികളാക്കിയവരിൽ അവശേഷിക്കുന്ന 100 പേരെ ഉടൻ വിട്ടയച്ചാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയിൽ നിന്ന് ഇസ്രയേൽ സമ്പൂർണമായി പിന്മാറുന്നതുമായി ബന്ധപ്പെട്ടേ ബന്ദികളുടെ മോചനമുണ്ടാകൂ എന്നാണ് ഹമാസ് നിലപാട്. ഇരുകൂട്ടരും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിനാൽ യുദ്ധം നീളുമെന്ന ആശങ്കയിലാണ് ഐക്യരാഷ്ട്ര സംഘടന. പാരിസ് ചർച്ച പൊളിഞ്ഞാലുടൻ ഈജിപ്ത് അതിർത്തിയിലെ ഗാസ നഗരമായ റഫ ആക്രമിക്കുമെന്ന ഇസ്രയേൽ ഭീഷണിയുടെ നിഴലിലാണ് റഫയിൽ അഭയം തേടിയിട്ടുള്ള 13 ലക്ഷത്തോളം പലസ്തീൻകാർ. ഇടയ്ക്കിടെ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇസ്രയേൽ സേന ഇതുവരെ റഫയിൽ പ്രവേശിച്ചിട്ടില്ല.

English Summary:

Israeli attack continue in Gaza, when ceasefire discussion progress in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com