അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാനെതിരെ കുറ്റം ചുമത്തി
Mail This Article
ഇസ്ലാമാബാദ് ∙ അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ റാവൽപിണ്ടി അഴിമതിവിരുദ്ധ കോടതി കുറ്റം ചുമത്തി. മറ്റു കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇമ്രാൻ അഡിയാല ജയിലിൽ കഴിയുന്നതിനാൽ ജഡ്ജി അവിടെയെത്തിയാണു വിചാരണ നടത്തിയത്. കേസിലെ രേഖകൾ ഇമ്രാന്റെ അഭിഭാഷകർക്കു ലഭ്യമാക്കാൻ മാർച്ച് 6 വരെ വിചാരണ നിർത്തിവച്ചു. 5 സാക്ഷികളോടു വീണ്ടും ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
പാക്ക് റിയൽ എസ്റ്റേറ്റ് മേഖലയിലെ വമ്പൻ മാലിക് റിയാസ് ഹുസൈനിൽനിന്നു ബ്രിട്ടനിലെ നാഷനൽ ക്രൈം ഏജൻസി പിടിച്ചെടുത്തു പാക്കിസ്ഥാനിലേക്ക് അയച്ച 19 കോടി പൗണ്ടുമായി (4000 കോടിയിലേറെ പാക്ക് രൂപ) ബന്ധപ്പെട്ട അഴിമതിക്കേസാണിത്. അന്നു പ്രധാനമന്ത്രി ആയിരുന്ന ഇമ്രാൻ ഈ തുക ട്രഷറിയിൽ അടച്ചില്ല. പകരം മറ്റൊരു കേസിൽ സുപ്രീം കോടതി ഹുസൈനു വിധിച്ചിരുന്ന 45000 കോടി രൂപ പിഴയായി ഈ തുക അടയ്ക്കാൻ അനുവദിച്ചെന്നും പ്രത്യുപകാരമായി പഞ്ചാബിലെ ഝലം ജില്ലയിലെ സൊഹാവയിൽ അൽ കാദിർ ട്രസ്റ്റ് കോളജ് തുടങ്ങാനായി ഇമ്രാനും ഭാര്യയ്ക്കും 57 ഏക്കർ സ്ഥലം നൽകിയെന്നുമാണു കേസ്. ഈ കേസിൽ 2023 മേയ് 9ന് ഇസ്‍ലാമാബാദ് ഹൈക്കോടതി വളപ്പിൽ ഇമ്രാനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജ്യത്ത് വൻപ്രക്ഷോഭവും അക്രമവും നടന്നിരുന്നു.