ADVERTISEMENT

ദുബായ് ∙ ഗാസയിൽ സമാധാനത്തിനു ചില വിട്ടുവീഴ്ചകളാവാമെന്നും എന്നാൽ പോരാട്ടം തുടരാൻ തയാറാണെന്നും ഹമാസ് തലവൻ ഇസ്മായിൽ ഹനിയ വ്യക്തമാക്കി. ജറുസലമിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീൻകാർ റമസാൻ നോമ്പു തുടങ്ങുന്ന മാർച്ച് 10ന് അൽ അഖ്സ പള്ളിയിൽ പോയി പ്രാർഥിക്കണമെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ ഹനിയ പറഞ്ഞു. റമസാൻ തുടങ്ങും മുൻപ് ഗാസയിൽ വെടിനിർത്തലിനുള്ള സൂചന നൽകുന്നതാണ് ഹനിയയുടെ വാക്കുകൾ. 

തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ ധാരണയാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയിലെ ജനങ്ങളെ മനഃപൂർവം പട്ടിണിക്കിട്ടു കൊല്ലാനുള്ള ഇസ്രയേൽ ശ്രമത്തെ ചെറുത്തു തോൽപിക്കാൻ ശ്രമിക്കണമെന്ന് ഹനിയ ചെറുത്തുനിൽപിൽ തങ്ങളെ സഹായിക്കുന്ന ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ, ഇറാഖിലെ ഇസ്‍ലാമിക് റെസിസ്റ്റൻസ്, മറ്റ് അറബ് രാഷ്ട്രങ്ങൾ എന്നിവയോട് അഭ്യർഥിച്ചു. അൽ അഖ്സ പള്ളിയിൽ നിയന്ത്രണങ്ങളോടെ റമസാൻ പ്രാർഥന അനുവദിക്കുമെന്ന് ഇസ്രയേൽ വെടിനിർത്തൽ നിർദേശത്തിൽ പറഞ്ഞിരുന്നു. 

ഇതേസമയം, അവശ്യവസ്തുക്കളുടെ രൂക്ഷമായ ക്ഷാമം തുടരുന്ന ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രിയിൽ 2 ശിശുക്കൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ചു. ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയിട്ടുള്ള 13 ലക്ഷം പലസ്തീൻകാരും കടുത്ത ക്ഷാമ ഭീഷണിയിലാണ്. ഇപ്പോഴത്തെ സംഘർഷത്തിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 29,954 ആയതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

യുദ്ധാനന്തര പലസ്തീന്റെ പുനർനിർമാണവും ഭരണവും സംബന്ധിച്ച് ഹമാസ്, ഫത്താ പ്രതിനിധികൾ ഇന്നു മോസ്കോയിൽ ചർച്ച നടത്തുമെന്ന് റഷ്യയിലെ  പലസ്തീൻ അംബാസഡറെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 

ഹമാസ് ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അവരുടെ കുടുംബാംഗങ്ങൾ വടക്കൻ ഇസ്രയേലി‍ൽ നിന്ന ജറുസലമിലേക്ക് നാലു ദിവസത്തെ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 7 ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ 240 പേരിൽ നൂറോളം പേർ ഇനിയും മോചിതരായിട്ടില്ല. 

ഇതിനിടെ, ലബനനിൽ നിന്ന് ഹിസ്ബുല്ല ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തി. മിസൈൽവേധ തോക്കുകൾ ഉപയോഗിച്ച് ഇവ തകർത്തതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്കു നേരെ ഹൂതികൾ അയച്ച 5 ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് നേവി അറിയിച്ചു.

English Summary:

Hamas signals cease fire in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com