ADVERTISEMENT

ജറുസലം ∙ ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം. വിവിധ സന്നദ്ധസംഘടനകളും ഹീനമായ സൈനികനടപടിയെ അപലപിച്ചു. മരണസംഖ്യ 115 ആയി ഉയർന്നു. 700 ൽ ഏറെപ്പേർക്കു പരുക്കേറ്റു. യുദ്ധഭൂമിയിൽ ഭക്ഷണവും വെള്ളവുമടക്കം അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥയിലാണു പലസ്തീൻകാരെന്നു ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു. ഗാസയിലെ ആരോഗ്യരംഗം മുട്ടിലിഴയുകയാണെന്നും ഡബ്ല്യുഎച്ച്ഒ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ ജനീവയിൽ പറഞ്ഞു.

ഭക്ഷണത്തിനു കാത്തുനിന്നവരെ അരുംകൊല ചെയ്തതിൽ ഇന്ത്യ അഗാധമായ നടുക്കം പ്രകടിപ്പിച്ചു. ഗാസയിലെ മനുഷ്യദുരിതത്തിനിടെ ഇതു കടുത്ത ആശങ്കയുയർത്തുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. ഫ്രാൻസ്, ബ്രസീൽ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു.

തിക്കിലും തിരക്കിലുമാണു കൂടുതൽപേരും കൊല്ലപ്പെട്ടതെന്നും ജനക്കൂട്ടം അക്രമാസക്തമായതോടെ സ്വയംരക്ഷാർഥം വെടിയുതിർക്കുകയായിരുന്നു എന്നും ഇസ്രയേൽ ന്യായീകരിച്ചു. ഇസ്രയേൽ ടാങ്കുകൾ വളഞ്ഞ ജനക്കൂട്ടത്തിനുനേരെ യുദ്ധവിമാനങ്ങളും വെടിയുതിർത്തെന്നു സാക്ഷികൾ പറയുന്നു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,228 ആയി. 71,377 പേർക്കു പരുക്കേറ്റു.

അടുത്തയാഴ്ചയോടെ, പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) 5.4 കോടി ഡോളർ ധനസഹായം വിട്ടുകൊടുക്കുമെന്നു യൂറോപ്യൻ യൂണിയൻ (ഇയു) വ്യക്തമാക്കി. ഒക്ടോബർ 7നു നടന്ന ഹമാസ് ആക്രമണത്തിൽ യുഎൻആർഡബ്ല്യുഎയിലെ 12 അംഗങ്ങൾ പങ്കെടുത്തെന്ന ഇസ്രയേൽ ആരോപണത്തെത്തുടർന്നു ധനസഹായം മരവിപ്പിച്ചിരുന്നു. അതേസമയം, ഇസ്രയേൽ ബോംബാക്രമണങ്ങളിലും വെടിവയ്പിലുമായി 7 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് സേനാവിഭാഗം സ്ഥിരീകരിച്ചു.

English Summary:

Massacre by Israeli troops at aid delivery site in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com