ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന്റെ വധം: വിഡിയോ പുറത്ത്
Mail This Article
ഓട്ടവ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കഴിഞ്ഞ ജൂൺ 18ന് കാനഡയിൽ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആയുധധാരികൾ നിജ്ജാറിന്റെ പിക്കപ്പ് ട്രക്ക് തടഞ്ഞുനിർത്തി വെടിവയ്ക്കുന്നതും ഏതാനും പേർ അവർക്കു പിന്നാലെ പോകുന്നതുമാണ് വിഡിയോയിലുള്ളത്.‘ദ് ഫിഫ്ത്ത് എസ്റ്റേറ്റ്’ എന്ന അന്വേഷണാത്മക പരമ്പരയാണു സിബിസി നെറ്റ്‌വർക്ക് വഴി വിഡിയോ പുറത്തുവിട്ടത്.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കാനഡ– യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിൽ തലയ്ക്കു വെടിയേറ്റ നിലയിലാണു കണ്ടെത്തിയത്.
ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത നിജ്ജാറിന്റെ മരണം ഇന്ത്യ–കാനഡ ബന്ധം വഷളാക്കിയിരുന്നു. പഞ്ചാബ് ജലന്തർ സ്വദേശിയായ നിജ്ജാർ 1997ൽ ആണ് കാനഡയിലേക്കു കുടിയേറിയത്.