സ്പേസ് എക്സ് സ്റ്റാർഷിപ് മൂന്നാം വട്ടവും പരാജയം; ഭൗമാന്തരീഷത്തിലേക്കു തിരികെ പ്രവേശിക്കുമ്പോൾ കത്തിയമർന്നു
Mail This Article
ന്യൂയോർക്ക് ∙ ചന്ദ്രനിലേക്കു മനുഷ്യനെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത സ്പേസ് എക്സ് സ്റ്റാർഷിപ് ബഹിരാകാശപേടകത്തിന്റെ മൂന്നാം പരീക്ഷണവും പരാജയപ്പെട്ടു. വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും ബഹിരാകാശത്തുനിന്നു ഭൗമാന്തരീഷത്തിലേക്കു തിരികെപ്രവേശിക്കവേ റോക്കറ്റ് കത്തിയമർന്നതായി കമ്പനി അറിയിച്ചു. ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തിൽനിന്ന് ഉയർന്ന പേടകം ഭൗമാന്തരീഷത്തിൽ 50 മിനിറ്റു യാത്രയ്ക്കുശേഷം ഇന്ത്യൻ സമുദ്രത്തിൽ പതിക്കുകയായിരുന്നു ലക്ഷ്യം.
സ്റ്റാർഷിപ്പിന്റെ മുൻപു നടത്തിയ 2 പരീക്ഷണവും പരാജയമായിരുന്നു. 2023 ഏപ്രിലിൽ നടന്ന ആദ്യപരീക്ഷണത്തിൽ പേടകം പറന്നുയർന്നു 4 മിനിറ്റിനകം പൊട്ടിത്തെറിച്ചു. നവംബറിൽ നടന്ന രണ്ടാം പരീക്ഷണത്തിൽ, കുറച്ചുകൂടി ദൂരം പോയെങ്കിലും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടമായി.
ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർഷിപ്. നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാണിത്. 2026 സെപ്റ്റംബറിനകം ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള യുഎസ് ദൗത്യത്തിന് സ്റ്റാർഷിപ്പായിരിക്കും ഉപയോഗിക്കുക.