ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ; തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് റഷ്യ
Mail This Article
മോസ്കോ ∙ റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനദിവസമായ ഇന്നലെയും ഡ്രോണുകളുപയോഗിച്ചുളള ആക്രമണം തുടർന്ന് യുക്രെയ്ൻ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായ വോട്ടെടുപ്പ് അട്ടിമറിക്കാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചു. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള റഷ്യൻ മേഖലയായ ബെൽഗൊറോദിൽ ഡ്രോണാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. നേരത്തേ ഷെല്ലാക്രമണത്തിൽ 16 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു.
തെക്കൻ റഷ്യയിലെ ക്രാസ്നോദറിൽ യുക്രെയ്ന്റെ 17 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സ്ലവ്യാൻസ്ക് എണ്ണശുദ്ധീകരണ ശാലയ്ക്കു മീതെ ഡ്രോൺ അവശിഷ്ടം പതിച്ച് തീപിടിത്തമുണ്ടായി. മോസ്കോ ഉൾപ്പെടെ ഏഴു മേഖലകളും യുക്രെയ്ൻ ലക്ഷ്യമിട്ടതായി മന്ത്രാലയം പറഞ്ഞു. വർഷം 45 ലക്ഷം മെട്രിക് ടൺ ക്രൂഡ് ശുദ്ധീകരിച്ചു കയറ്റുമതിക്കായി തയാറാക്കുന്ന കേന്ദ്രമാണ് സ്ലവ്യാൻസ്കിലേത്.