ADVERTISEMENT

മോസ്കോ ∙ റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.140 പേർക്കു പരുക്കേറ്റു. മോസ്കോയുടെ പടിഞ്ഞാറെ അതിർത്തിയോടു ചേർന്ന ക്രസ്‌നയാർസ്ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളിൽ കടന്ന ഭീകരർ ബോംബെറിഞ്ഞശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്നു ഹാളിൽ തീപടർന്നു. മേൽക്കൂര കത്തിയമർന്നു.

ആക്രമണത്തിൽ പങ്കെടുത്ത 4 പേരടക്കം 11 പേർ അറസ്റ്റിലായി. ഭീകരസംഘടനയായ ഐഎസ് (അഫ്ഗാനിസ്ഥാൻ വിഭാഗം) ഉത്തരവാദിത്തമേറ്റെങ്കിലും ആക്രമണത്തിന് യുക്രെയ്ൻ ബന്ധമുണ്ടെന്ന് റഷ്യ ആരോപിക്കുന്നു. യുക്രെയ്നിലേക്കു കടക്കാനുള്ള യാത്രയ്ക്കിടെയാണു 4 പേർ പിടിയിലായത്. പിടിയിലായവർ ആരും റഷ്യക്കാരല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും റഷ്യയുമായുള്ള പോരാട്ടം യുദ്ധക്കളത്തിൽ മാത്രമാണെന്നും യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി.

6,000 പേർക്ക് ഇരിക്കാവുന്ന ഹാളിൽ റഷ്യൻ റോക്ക് ബാൻഡ് ‘പിക്നിക്കി’ന്റെ പരിപാടിക്കെത്തിയവരാണ് ഇരകളായത്. ഹാളിന്റെ പുറത്തേക്കുള്ള വാതിലുകൾ അടച്ചശേഷമായിരുന്നു ആക്രമണം. ഐഎസ് മോസ്കോയിൽ ആക്രമണത്തിനു പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ആഴ്ചകൾക്കു മുൻപേ റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു.

സിറിയയിൽ ഐഎസിനെ ഇല്ലായ്മ ചെയ്യാൻ യുഎസിനൊപ്പം റഷ്യയുമുണ്ടായിരുന്നു. ഇതാണു പുട്ടിനെ അവർ ശത്രുവായി പ്രഖ്യാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഹീനമായ ഭീകരാക്രമണത്തിൽ യുക്രെയ്ൻ ബന്ധമുണ്ടെന്നും പുട്ടിൻ സൂചിപ്പിച്ചു. 

English Summary:

Islamic State terror attack in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com