ആത്മീയ കാപട്യം അരുത്: മാർപാപ്പ
Mail This Article
വത്തിക്കാൻ സിറ്റി ∙ ആത്മീയ കാപട്യത്തിലേക്കു വൈദികർ വഴിതെറ്റിപ്പോകരുതെന്നും വിശ്വാസികൾക്കു ധർമോപദേശം നൽകുന്നവർ ജീവിതത്തിൽ മറ്റൊന്നു പ്രവർത്തിക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു.
റോം രൂപതയുടെ മെത്രാൻ കൂടിയായ മാർപാപ്പ ആ രൂപതയിലെ എല്ലാ വൈദികരുമൊത്ത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ തൈലാശീർവാദ ദിവ്യബലി അർപ്പിക്കുമ്പോഴാണു പെസഹാദിന സന്ദേശം നൽകിയത്. വിശ്വാസികളെ വിധിക്കുന്നതിനു പകരം വൈദികർ മനസ്സലിവുള്ളവരാകണമെന്നും മാർപാപ്പ പറഞ്ഞു. പെസഹാനാളിൽ നടത്തുന്ന ഈ കുർബാനയിലാണ് ഓരോ രൂപതയിലും അടുത്ത വർഷം വിവിധ കൂദാശകൾക്കായി ഉപയോഗിക്കുന്ന തൈലം ആശീർവദിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്ഥതകൾ കാരണം ബുദ്ധിമുട്ടിയിരുന്ന മാർപാപ്പ ഏറെ ആരോഗ്യവാനായി കാണപ്പെട്ടു. റോം ജയിലിലെ വനിതാ തടവുകാരുടെ കാൽകഴുകിയാണ് പെസഹാദിനത്തിലെ കാൽകഴുകൽ ശുശ്രൂഷ നടത്തിയത്. ഇന്നു വൈകിട്ട് റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴിയിൽ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.