കാനഡയിലെ പെരുംകൊള്ള, കവർന്നത് 400 കിലോ തങ്കവും 15 കോടിയും; 2 ഇന്ത്യൻ വംശജർ പിടിയിൽ
Mail This Article
ഓട്ടവ ∙ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിനു മുൻപ് രാജിവച്ചിരുന്നു.
2023 ഏപ്രിൽ 17ന് ടൊറന്റോയിലെ പിയേഴ്സൻ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നിന്ന് എയർ കാനഡ വിമാനത്തിലെത്തിയെ 400 കിലോ തങ്കവും 25 ലക്ഷം കനേഡിയൻ ഡോളർ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറൻസികളും അടങ്ങുന്ന പാഴ്സലുകളാണ് കാണാതായത്. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് ഫിലഡൽഫിയ ഫീൽഡ് ഡിവിഷനുമായി സഹകരിച്ച് പീൽ റീജനൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക‍്‍ലീൻ (25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇതിൽ മക‍്‍ലീൻ ആയുധക്കടത്തു കേസിൽ യുഎസ് പൊലീസിന്റെ പിടിയിലാണുള്ളത്.
കേസുമായി ബന്ധമുള്ള എയർ കാനഡ ജീവനക്കാരനായിരുന്ന സിമ്രാൻ പ്രീത് പനേസർ (31), അർചിത് ഗ്രോവർ (36) എന്നിവരുടെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു കിലോ സ്വർണവും 34,000 കനേഡിയൻ ഡോളറിന്റെ വിദേശ കറൻസിയും അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തു. 65 നിയമവിരുദ്ധ തോക്കുകളുമായി മക‍്‍ലീൻ യുഎസിൽ പിടിയിലായതാണ് ഇവരുടെ അറസ്റ്റിലേക്കു വഴി തുറന്നത്.