ഗിറ്റാറിലെ നിത്യവിസ്മയം; ഡിക്കി ബെറ്റ്സിന് വിട
Mail This Article
വാഷിങ്ടൻ ∙ നാടൻ ചേലൊത്ത പാട്ടും ഗിറ്റാറിലെ ഗംഭീര കയ്യടക്കവും അനായാസ സൗന്ദര്യത്തോടെ അരങ്ങിലെത്തിച്ച് യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) അരങ്ങൊഴിഞ്ഞു. തോളറ്റം മുടിയും തലയിലൊരു കൗബോയ് തൊപ്പിയും അസാധ്യമായൊന്നുമില്ലെന്നു പാടുന്ന ഗിറ്റാറുമായി ‘സതേൺ റോക്ക്’ എന്ന പുതിയ വിഭാഗം തന്നെ സൃഷ്ടിച്ച ബെറ്റ്സിന്റെ ‘റാംബ്ലിങ് മാൻ’ (1973) റോക്കിലെ ക്ലാസിക്കുകളിലൊന്നാണ്.
ഗിറ്റാറിസ്റ്റ് ഡ്വൈൻ ഓൾമാനൊപ്പം 1969ൽ ഫ്ലോറിഡയിൽ സ്ഥാപിച്ച ഓൾമാൻ ബ്രദേഴ്സ് ബാൻഡ് വംശീയവൈവിധ്യം കൊണ്ടും ദൈർഘ്യമേറിയ പാട്ടുകളാലും പെട്ടെന്നു ശ്രദ്ധ നേടി. ‘ഐഡിൽവൈൽഡ് സൗത്ത്’ എന്ന ആൽബവും അതിൽ ബെറ്റ്സ് ഗിറ്റാറിൽ വായിച്ച ‘ഇൻ മെമ്മറി ഓഫ് എലിസബത്ത് റീഡും’ ഏറെ പ്രശസ്തം. ‘റാംബ്ലിങ് മാൻ’ ഉൾപ്പെടുന്ന ആൽബമായ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സിൽത്തന്നെയാണ് ഗിറ്റാറിൽ ബെറ്റ്സ് വിസ്മയം തീർത്ത ‘ജെസീക്ക’. ഇതിന് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു. ബ്ലൂ സ്കൈ, സൗത്ത് ബൗണ്ട് തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ പാട്ടുകൾ. മകൻ ഡ്വെയ്നൊപ്പം ഗ്രേറ്റ് സതേൺ എന്ന സ്വന്തം സംഗീതസംഘം സ്ഥാപിച്ചും ബെറ്റ്സ് പിൽക്കാലത്ത് ശ്രദ്ധ നേടി.