ADVERTISEMENT

ജറുസലം ∙  റഫ ആക്രമണത്തിനു മുന്നോടിയായി പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഈജിപ്തും ഖത്തറും ചേർന്നു തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. 

ഹമാസിന്റെ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവച്ചതിൽനിന്ന് ഏറെ മാറ്റമുള്ളതാണെങ്കിലും മധ്യസ്ഥരുമായി ചർച്ചയ്ക്കു സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതോടെ സമാധാനപ്രതീക്ഷ ഉയർന്നു. അതേസമയം, ബന്ദികളെ വിട്ടയയ്ക്കുന്നതിനു ഹമാസിൽ സമ്മർദം ചെലുത്താനായി സൈനികനടപടി തുടരുമെന്നും നെതന്യാഹു പറ‍ഞ്ഞു. 

താൽക്കാലിക വെടിനിർത്തലിന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയാണു സമ്മതം അറിയിച്ചത്. പിന്നാലെ ഗാസയിൽ ജനം ആഘോഷം തുടങ്ങി. 42 ദിവസം വീതമുള്ള മൂന്നുഘട്ട പാക്കേജാണു മുന്നോട്ടുവച്ചതെന്ന് ഗാസയിലെ ഹമാസ് ഉപമേധാവി പറഞ്ഞു. ആദ്യഘട്ടത്തിൽ വെടിനിർത്തൽ, രണ്ടാംഘട്ടത്തിൽ ഇസ്രയേൽ സേനാ പിന്മാറ്റം, മൂന്നാംഘട്ടത്തിൽ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം എന്നാണു നിർദേശം. 10 ലക്ഷത്തിലേറെ പലസ്തീൻകാരാണ് റഫയിലെ അഭയാർഥിക്യാംപുകളിലുള്ളത്. 20 കിലോമീറ്റർ അകലെയുള്ള അഭയകേന്ദ്രത്തിലേക്കു നീങ്ങാനാണു സൈന്യത്തിന്റെ അറിയിപ്പ്. പെരുമഴയിൽ‌ ജനം പലായനം തുടങ്ങി. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് 7 മാസം പൂർത്തിയാകുമ്പോൾ ആകെ മരണം 34,735 ആയി. 78,108 പേർക്കു പരുക്കേറ്റു. 

ഇതിനിടെ വടക്കൻ ഇസ്രയേൽ – തെക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. കഴിഞ്ഞ ദിവസം ഇസ്രയേലിലെ കെരെം ശലോമിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 4 ആയി. 

സമരപാതയിൽ ഓക്സ്ഫഡും കേംബ്രിജും

∙ യുഎസ്, കാനഡ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി സമരങ്ങൾ മാതൃകയാക്കി ബ്രിട്ടനിലും ക്യാംപസുകളിൽ സമരക്കുടിലുകളുയർന്നു. 

∙ ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളിലെ വിദ്യാർഥികളാണു പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

English Summary:

Hamas agrees to cease-fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com