ബാർഗെയ്ൻ ചെയ്യരുതേ ...

beautiful-woman-negotiating-price
Representative Image. Photo Credit : Ekaterina Pokrovsky / Shutterstock.com
SHARE

‘‘ബാർഗെയ്ൻ ചെയ്യരുത്, ബാർഗെയ്ൻ ചെയ്യരുത്, അതെനിക്കിഷ്ടമല്ല’’  തൂവൽ സ്പർശം എന്ന മറക്കാൻ കഴിയാത്ത സിനിമയിൽ, കുട്ടിയെ നോക്കാൻ വരുന്ന ഇന്നസെന്റിന്റെ ഡയലോഗാണിത്. ആ വാക്കുകളുടെ ശരിയായ അർഥത്തിലല്ല  ആ കഥാപാത്രത്തിന്റെ പ്രയോഗം. പക്ഷേ ഈ ലേഖനത്തിൽ ശരിക്കുള്ള അർഥത്തിൽത്തന്നെയാണ് ആ വാക്കുകൾ ഉപയോഗിക്കുന്നത്.

വിൽക്കുന്നയാൾ പറയുന്ന വിലയിൽ നിന്ന്  അല്പം കുറച്ചു പറയുക - അതിനാണ് നമ്മളീ ബാർഗെയ്ൻ ചെയ്യുക എന്നു പറയുന്നത്. വിലപേശുക എന്നർത്ഥം. എല്ലാവരെയും പോലെ ഞാനും ചിലപ്പോഴൊക്കെ അല്പസ്വല്പം വിലപേശാറുണ്ട്.  അത് ലാഭം കിട്ടാനല്ല. വിൽപ്പനക്കാർ പറയുന്ന വില വളരെക്കൂടുതലാണ് എന്ന് തോന്നുമ്പോൾ മാത്രം. 

‘‘നിങ്ങളുടെ സാധനത്തിന്റെ വില നിങ്ങളാണ് നിശ്ചയിക്കുന്നത്. എന്നാലും ഇതല്പം കൂടുതലല്ലേ’’ എന്ന് ലാഘവത്തോടെയാണ് ഞാൻ ചോദിക്കാറ്.    

പത്തു പതിനഞ്ചു വർഷങ്ങളായി എനിക്ക് മീൻ കൊണ്ടുത്തരുന്ന ഒരു പെണ്ണുണ്ട്. അവളെ മീൻകാരി എന്നോ അരയത്തി എന്നോ മറ്റുള്ളവർ വിളിക്കും പോലെ ഞാൻ വിളിക്കാറില്ല. അവൾക്കൊരു പേരുണ്ടല്ലോ. കൊച്ചമ്മയെന്നോ മാഡം എന്നോ എന്നെ അവളും വിളിക്കാറില്ല. ചേച്ചി എന്നാണവൾ എന്നെ പറയുക. വല്ലപ്പോഴും ഒരു സാരിയോ പേഴ്സോ ഒക്കെ ഞാൻ അവൾക്കു കൊടുക്കാറുമുണ്ട്. മീൻ നിറച്ച വലിയ അലുമിനിയപാത്രവും ചുമന്ന്, ബഹുദൂരം ബസോ ജീപ്പോ ഒക്കെ കയറി വന്ന്, പിന്നെ ഒരുപാടു വീടുകളിലും ഫ്ലാറ്റ് കാലിലും കയറിയിറങ്ങി നടന്ന്, മീൻ വിൽക്കുന്ന അവൾക്ക് മീനിന് കുറച്ചു വില  കൂട്ടി വിറ്റ് ലാഭമുണ്ടാക്കാതെ വയ്യ. അവൾക്കും കുട്ടികൾക്കും ജീവിക്കണ്ടേ? ഭർത്താവെന്നൊരുത്തൻ ഉണ്ടായിരുന്നത്  മരിച്ചു. ഉള്ളപ്പോഴും ഗുണമൊന്നുമില്ല. അവൾ തന്നെ പോറ്റണം കുടുംബം. ലേശം കൊള്ളലാഭക്കാരിയാണ് അവൾ എന്നോരഭിപ്രായം പൊതുവെ ഉണ്ട്.   

‘‘ഞാൻ വിലപേശുകയില്ല. അതുകൊണ്ടു ന്യായമായ വിലയേ എന്നോട് പറയാവൂ. എന്നു ഞാനവളോടു പറയാറുണ്ട്.’’ കാരണം ‘‘നാനൂറ്റമ്പത് രൂപയാ , ചേച്ചി നാനൂറു തന്നാൽ മതി’’ എന്നാണ് അവൾ  പറയാറുള്ളത് .

‘‘എന്നാൽ പിന്നെ ആദ്യമേ അതു പറഞ്ഞാൽ പോരെ ?’’

‘‘ചേച്ചിയെപ്പോലെ ചിലരേയുള്ളു. മറ്റു ചിലർ നാനൂറു പറഞ്ഞാൽ മൂന്നൂറു പോരെ എന്ന് ചോദിക്കും. മുന്നൂറ്റമ്പതിനാണ് ഞാനീ മീനെടുത്തത്. അൻപതുരൂപ എനിക്കു കിട്ടണ്ടെ ? മാർക്കറ്റിലെ വലിയ മീൻ കടയിൽ ചെന്ന് ഇതു പോലെ ചോദിച്ചാൽ നല്ല ചീത്ത പറയും അവർ. ചിലപ്പോഴൊക്കെ മീൻ ചെലവാകട്ടെ എന്നു കരുതി നഷ്ടത്തിലാണ് കൊടുക്കാറ്.’’ അവൾ വിഷമത്തോടെ പറയും .

‘‘എന്തിനാണ് അങ്ങനെ നഷ്ടപ്പെടുന്നത് ?’’ ഞാൻ ചോദിക്കും .

‘‘വിറ്റു തീർത്ത് പോകണ്ടേ ചേച്ചി. രാവിലെ മുതൽ ഉച്ചവരെ നടന്നാലും തീരൂലെങ്കി പിന്നെ എന്തു ചെയ്യും ?’’

കഷ്ടമാണ് അവളെപ്പോലെ ഉള്ളവരുടെ കാര്യം. എന്തിനാണ് നമ്മൾ ഇവരോടൊക്കെ അഞ്ചോ പത്തോ രൂപയ്ക്കു വേണ്ടി ബാർഗെയ്ൻ ചെയുന്നത് ?   

വഴിയരികിൽ ഇരുന്നു ചൂല് വിൽക്കുന്ന ഒരു പാവം വൃദ്ധയുണ്ട്. ഒരു ദിവസം ഞാൻചൂലു വാങ്ങാൻ ചെല്ലുമ്പോൾ ഒരു ആഢ്യൻ നിന്ന് വില തർക്കിക്കുകയാണ് .  

‘‘ഒരു ചൂലിന് അറുപതു രൂപയോ കൊള്ളാം ?’’ അവർ നേരിയ പരിഹാസത്തോടെ ചോദിച്ചു .

‘‘വലിയ കടകളിൽ ചെന്നാൽ സാറിങ്ങനെ ചോദിക്കുമോ? പറയുന്ന വില കൊടുത്തു വാങ്ങുകയില്ലേ ?’’

എനിക്ക് ചിരി വന്നു. ആ വാക്കുകൾ കേട്ടതൊ എന്റെ ചിരി കണ്ടതോ , എന്ത് കൊണ്ടാണോ അയാൾ അവർ പറഞ്ഞ വില തന്നെ കൊടുത്ത് ചൂലു വാങ്ങി. സന്തോഷഭാവത്തോടെ നോക്കി നിന്ന എനിക്ക് അയാൾ ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു.

ജോലിക്കു പോയിരുന്ന കാലത്ത് വൈകുന്നേരം ഓഫീസിൽ നിന്ന് വരുമ്പോൾ ബസ് സ്റ്റോപ്പ് മുതൽ വീട് വരെ ഒരു ചെറിയ നടത്തമുണ്ട്. കൂടെ തോട്ടടുത്തു തന്നെ താമസിക്കുന്ന സഹപ്രവർത്തകയുമുണ്ടാവും.  വർത്തമാനം പറഞ്ഞു ചിരിച്ചു നടക്കുന്നത് ഒരു രസം. പിന്നെയും ബസ്സിൽ കയറി ഇടി കൊള്ളുകയും വേണ്ട. അത്യാവശ്യം സാധനങ്ങൾ പോകും വഴി വാങ്ങുകയും ചെയ്യും . വലിയ ഷോപ്പിങ് സെന്ററിൽ കേറാനാണ് കൂട്ടുകാരിക്കിഷ്ടം . ഞാനാകട്ടെ തൊട്ടു എതിർവശത്ത് വഴിയരികിൽ പച്ചക്കറി വിൽക്കുന്ന ഒരു പാവം മനുഷ്യന്റെ പക്കൽ നിന്നാണ് വാങ്ങാറ്. പിറ്റേന്നത്തേയ്ക്കുള്ള ഒന്നോ രണ്ടോ പച്ചക്കറികൾ വാങ്ങുന്നതാണ് എന്റെ രീതി. കൂടുതൽ വാങ്ങി ഫ്രിഡ്ജിൽ വയ്ക്കുന്നതെന്തിന്? എന്നും പുതിയത് വാങ്ങാമല്ലോ. മാത്രമല്ല എല്ലാത്തിനും അല്പം വിലക്കുറവാണ് വഴിയോരക്കച്ചവടക്കാരുടെ അടുത്ത്. വിലപേശുകയില്ല എന്നും സ്ഥിരം വാങ്ങുമെന്നും മനസ്സിലായപ്പോൾ അയാൾക്ക്‌ ഒരു പ്രത്യേക താത്പര്യമായി. വില കൂട്ടുകയില്ല. തൂക്കം കുറയ്ക്കുകയുമില്ല . ഉരുളക്കിഴങ്ങും സവാളയും തക്കാളിയുമൊക്കെ നല്ലതു തിരഞ്ഞെടുത്തു തരികയും ചെയ്യും..

‘‘ബസ്സ് പായുന്ന റോഡരികിൽ ബസ് സ്റ്റോപ്പിലെ തിക്കിലും തിരക്കിലും നിന്ന് വാങ്ങിയാലേ നിനക്ക് തൃപ്തിയാകൂ .’’ കൂട്ടുകാരി എന്നെ ശകാരിക്കും . എതിർ വശത്തുള്ള മാർട്ടിൽ ഏസിയിൽ നിന്ന് വാങ്ങണമെന്നാണവർക്ക്. ചില ദിവസങ്ങളിൽ പല ചരക്കുകൾ വാങ്ങാൻ മാവേലി സ്റ്റോറിൽ കൂടി ഞാൻ കയറുന്നതോടെ അവരുടെ ക്ഷമ നശിക്കും . ‘‘ഹൊ എന്തൊരു പൊടിയും ചൂടും ആൾക്കൂട്ടവുമാണിവിടെ. പിശുക്ക്. വിലകുറവുള്ളിടത്തെ കേറൂ’’ എന്ന് പിറുപിറുക്കുമെങ്കിലും ഞാൻ വാങ്ങുന്നതിനേക്കാൾ കൂടുതൽ സാധനങ്ങളവർ വാങ്ങും. ഞാൻ ചിരിയമർത്തും .

‘‘എന്താണ് നീ ഇങ്ങനെ?’’ ഈ സ്നേഹിതയെന്നല്ല പലരും എന്നോട് ചോദിച്ചിട്ടുണ്ട്.

ഉത്തരം ആരോടായാലും അന്നും ഇന്നും ഒന്നു തന്നെ.

വലിയ ബിസിനസ്സുകാർ ലാഭമുണ്ടാക്കുന്നത് വീണ്ടും വീണ്ടും അവരുടെ ബിസിനസ്സ് വളർത്താനാണ്. കണക്കിലധികം സ്വത്തുക്കൾ സമ്പാദിക്കാനാണ്.  പക്ഷേ പാവപ്പെട്ട കച്ചവടക്കാർ ചെറിയ ലാഭമെടുക്കുന്നത് അവരുടെയും കുടുംബത്തിന്റെയും അന്നന്നത്തെ അന്നത്തിനു വകയുണ്ടാക്കാനാണ്. എന്റെ കുട്ടിക്കാലത്ത് തുണിക്കടകളും ആഭരണക്കടകളും എല്ലാം തന്നെ ഒറ്റമുറി പീടികകളാണ്. ചിലത് വിശാലം , ചിലതു നീണ്ടത്. എന്നാലും ഒരേ മുറിയിൽ തന്നെയാണ് എല്ലാം ക്രമീകരിച്ചിരുന്നത്.  ഇന്ന് ഏറ്റവും പ്രശസ്തമായ ജുവലറിയും ടെക്സ്റ്റെൽ ഷോപ്പും (പേരുപറയുന്നില്ല ) അന്ന് അങ്ങനെ തന്നെ ആയിരുന്നു.  ഇന്നോ? ഈ കടകൾ ഓരോന്നും ഓരോ ബഹുനില മാളികകളാണ്. ആഭരണങ്ങൾ വാങ്ങാൻ ചെന്നാലോ?  മാലകൾക്കൊരു നില, വളകൾക്കു മറ്റൊരിടം,കമ്മലുകൾ വേറെ സ്ഥലത്ത്, ഡയമണ്ടിന് പ്രത്യേകിച്ചൊരു ശ്രീകോവിൽ .... ഒന്നും പറയണ്ട. തുണിക്കടകളോ, അതിനപ്പുറം. എത്രയെത്ര നിലകൾ, ലിഫ്റ്റ്, എസ്‌കലേറ്റർ!  ഇതൊക്കെ എങ്ങനെ ഉണ്ടായി ? വമ്പിച്ച ലാഭം കൊയ്ത് അവർ വിപുലീകരിച്ചെടുത്തതല്ലേ ഈ സാമ്രാജ്യങ്ങൾ !

വഴിക്കച്ചവടക്കാർ ആരെങ്കിലും ഇതുപോലൊരു കൊട്ടാരം പോയിട്ട് ഒരു കൊച്ചു വീടെങ്കിലും പണിഞ്ഞതായി കേട്ടിട്ടുണ്ടോ ? ഇല്ല ബാങ്ക് ലോൺ എടുത്ത്  ഒരു കിടപ്പാടം വച്ചാൽ തന്നെ ലോൺ അടക്കാനാവാതെ ജപ്തി പേടിച്ച് ജീവനൊടുക്കുന്ന കഥകളാണ് അധികവും.  ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെട്ട് ഒരിക്കലും ഒന്നും നേടാനാവാതെ ഉരുകിത്തീരുന്ന ജന്മങ്ങൾ ! അവരെയല്ലേ നമ്മൾ പരിഗണിക്കേണ്ടത് ?

‘‘ഓ നീ ഒരാൾ വിചാരിച്ചാൽ അവരൊക്കെയങ്ങു രക്ഷപ്പെടുമോ ?’’

ചോദ്യം ന്യായം. പക്ഷേ ഞാൻ മാത്രമല്ലല്ലോ ഒരുപാടു പേരില്ലേ ഇത് പോലെ ചിന്തിക്കുന്നവർ ? കുറഞ്ഞപക്ഷം വലിയ കടകളിലെ വില താങ്ങാനാവാത്ത സാധാരണക്കാരെങ്കിലും !

‘എന്താ മാളുകളോട് ഇത്ര വിരോധം. പണക്കാരോട് ശത്രുത ? നീ കമ്മ്യുണിസ്റ്റാണോ ?’

അടുത്ത ചോദ്യം .

‘‘ബെസ്റ്റ് ! മാളുകളിൽ കയറുകയില്ല, വലിയ തുണിക്കടകളിലോ ജ്വലറികളിലോ കാലുകുത്തുകയില്ല എന്നൊന്നും ഞാൻ ശപഥം എടുത്തിട്ടില്ല. ചില കാര്യങ്ങൾക്കു പലപ്പോഴും പോകേണ്ടി വന്നിട്ടുണ്ട്. പോയിട്ടുണ്ട്, പോവുകയും ചെയ്യും .  ശത്രുതയോ, ആരോട്? എന്റെ ബന്ധുക്കളും സുഹൃത്തുക്കളും മിക്കവരും വലിയ ധനികരാണ്. അവരോടു വലിയ അടുപ്പവും സ്നേഹവും ഉണ്ട് താനും. പിന്നെ എന്റെ ലളിതമായ രീതികളും പാവങ്ങളോടുള്ള ചായ്‌വും, അന്യ ദുഃഖത്തിൽ തോന്നുന്ന കരുണയും കമ്യൂണിസമാണോ ? എങ്കിൽ അതങ്ങനെ തന്നെയാണ്. മറ്റെന്താണ് ഞാൻ പറയുക !  

Content Summary: Kadhaillayimakal column on bargaining   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS