ജീവിതം മടുത്തിട്ടല്ല പലരും ആത്മഹത്യ ചെയ്യുന്നത്, ജീവിക്കാൻ കഴിയാത്തതിലുള്ള നിരാശ കൊണ്ടാണ്

woman-giving-hand-depressed-man
Representative Image. Photo Credit: Pixel-Shot / Shutter Stock
SHARE

‘ആത്മഹത്യാ മുനമ്പിൽ നിന്ന്’ ഈ പേരിൽ ദേവി പണ്ടൊരു കഥ എഴുതിയിട്ടിട്ടുണ്ട്. പക്ഷേ ഇത് അതല്ല. ജീവിതം മടുത്തിട്ടല്ല, പലപ്പോഴും പലരും ആത്മഹത്യ ചെയ്യുന്നത്. ജീവിക്കാനുള്ള അത്യുൽക്കടമായ അഭിനിവേശവും, ജീവിക്കാൻ കഴിയാതെ പോകുന്നതിലുള്ള നിരാശയും മരിക്കാനുള്ള കടുത്ത ഭയവും മനസ്സിനെ തളർത്തുമ്പോഴും മരണത്തിൽ അഭയം തേടുന്നത്, ജീവിതം ദുസ്സഹമാവുന്നതു കൊണ്ടാണ്.

ദേവി ഇരുമ്പിന്റെ കരുത്തുള്ളവൾ, പാറപോലെ ഉറപ്പുള്ളവൾ, കരിമ്പിന്റെ മധുരമുള്ള വ്യക്തിത്വമുള്ളവൾ എന്നൊക്കെ സ്വയം വീമ്പിളക്കുമെങ്കിലും ഒരു കാലത്ത് ആത്മഹത്യാ ചിന്തകൾ എനിക്കും ഉണ്ടായി. ഇനി ഒരു നിമിഷം പോലും ഇത് സഹിക്കാനാവില്ല എന്ന അവസ്ഥയിൽ ജീവിതം വഴി മുട്ടി നിന്ന ആ സമയത്ത് മാനസികപീഡനം, കുറ്റപ്പെടുത്തലുകൾ, അപമാനം, അവഗണന, പരിഹാസം, ചതി, വഞ്ചന ഇതൊക്കെ അനുഭവിച്ചു തളർന്നപ്പോൾ എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് മക്കൾ എന്ന ചിന്ത മാത്രമാണ് അതിന്റെ കൂടെ മറ്റു ചിലരുടെ ആത്മഹത്യാശ്രമവിജയപരാജയകഥകൾ എന്നെ നടുക്കി. മാത്രമല്ല ഒരു പാറ്റയെ കൊല്ലാൻ ധൈര്യമില്ലാത്ത ഞാനല്ലേ എന്നെ തന്നെ കൊല്ലുന്നത് ! എങ്കിലും ആ അവസ്ഥയിൽ എത്തുന്നതെങ്ങനെയെന്നും മരിക്കുകയും കൊല്ലുകയുമൊക്കെ ചെയ്തു പോകുന്നത് എങ്ങനെയെന്നും ഞാൻ  അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു നിമിഷത്തിന്റെ എടുത്തു ചാട്ടത്തിൽ ചെയ്യുന്നതാണ് മിക്കപ്പോഴും. എന്നാലും സാവകാശം ആലോചിച്ച്  പ്ലാൻ ചെയ്തു ചെയ്യുന്നവരുമുണ്ട്. അങ്ങനെയാണ് പത്ത് മുപ്പതു വയസ്സ് മാത്രം പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയായ ഞാൻ ആത്മഹത്യയെക്കുറിച്ചു ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.

എങ്ങനെയാണത് നടപ്പിലാക്കുക? ഏതു മാർഗ്ഗം?

അപ്പോഴാണ് എന്റെ ബാല്യകാല കളിത്തോഴി മല്ലിക തൂങ്ങി മരിച്ചത്. എന്റെ അതേ പ്രായം.. മൂന്നു മക്കളുടെ അമ്മ. ഭർത്താവു വിദേശത്ത്. എല്ലാം കൊണ്ടും നല്ല നിലയിലെ ജീവിതം. എന്ത് പറ്റി ഇവൾക്ക്? പിന്നീടറിഞ്ഞു, അവൾക്കു കാൻസറാണെന്നു ഡോക്ടർ സംശയം പറഞ്ഞു. അവൾ തകർന്നു പോയി. ടെസ്റ്റുകൾ നടത്താനോ രോഗം ഉണ്ടോ ഇല്ലയോ എന്ന് തീർച്ചയാക്കാനോ ഉണ്ടെങ്കിൽ എന്താണ് സ്റ്റേജ് എന്നൊന്നും അറിയാനോ കാത്തു നിൽക്കാതെ അവൾ എല്ലാം അവസാനിപ്പിച്ചു. അവളുടെ മക്കൾ സ്കൂളിൽ നിന്നു വന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിയാടുന്ന അമ്മയെയാണ്. ആ രംഗം എനിക്ക്  സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്റെ മക്കൾ ‘അമ്മേ’ എന്ന് വിളിച്ചു കൊണ്ട് കയറി വരുമ്പോൾ... ഇടിവെട്ടും പോലൊരു നിലവിളി എന്റെ ഹൃദയത്തെ നടുക്കി. ഫാനിൽ കെട്ടാൻ ഞാൻ എടുത്തു വച്ച ഷിഫോൺ സാരി ഞാനെന്റെ അടുക്കള സഹായിക്കു കൊടുത്തു. അതിനി എനിക്ക് കാണുക പോലും വേണ്ട!   

സിനിമകളിലും കഥകളിലുമൊക്കെ കണ്ടിട്ടുണ്ട് വിഷം കഴിച്ചു മരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിനടുത്ത് ഒരു പെണ്ണും ചെറുക്കനും പ്രേമിച്ചിരുന്നു. ജാതി, ജാതകം, കുടുംബമഹിമ, സാമ്പത്തികം ഇവയൊന്നും ചേരാത്തതിനാൽ രണ്ടു വീട്ടുകാരും നഖശിഖാന്തം എതിർത്തു. സുന്ദരിയായ നല്ല ഉയരവും വലിപ്പവുമുള്ള ഒരു പെണ്ണ്. എല്ലും തോലുമായ ഒരു ചെറുക്കൻ ! ‘ഇവൾക്ക് പ്രേമിക്കാൻ കണ്ട ഒരാള് !’ അറിഞ്ഞവരെല്ലാം പറഞ്ഞു. ജീവിക്കുന്നെങ്കിൽ ഒന്നിച്ച് അല്ലെങ്കിൽ മരിക്കാം  -കമിതാക്കളും ദൃഢനിശ്ചയമെടുത്തു. പെൺവീട്ടുകാർ അവൾക്കു വിവാഹാലോചന തുടങ്ങി. ഇനി താമസിപ്പിക്കേണ്ട. അവൻ വിഷം വാങ്ങി (എവിടുന്നാണോ?) ഒരു ചെറിയ കുപ്പി അവൾക്കും കൊടുത്തു. രണ്ടുപേരും ഒരുമിച്ച് ആ ബുധനാഴ്ച രാത്രി അവരവരുടെ വീട്ടിൽ വച്ച് വിഷം  കഴിക്കാനുറച്ചു. ഒരുമിച്ചു മറ്റെവിടയെങ്കിലും പോകാനും അവർക്കു കഴിയുമായിരുന്നില്ല. അന്ന് മൊബൈലില്ല. വീട്ടുകാരറിയാതെ ലാൻഡ് ലൈനിൽ വിളിക്കാനാവുമോ? ഏതായാലും പറഞ്ഞുറപ്പിച്ചതുപോലെ. അത്താഴശേഷം രണ്ടാളും വിഷം കുടിച്ചു. പാതിരാത്രിയായപ്പോൾ  അവൾക്ക് വയറു വേദന സഹിക്ക വയ്യാതായി. വായിൽ നിന്ന് നുരയും പതയും വരുന്നു. തൊണ്ട പൊട്ടുന്ന ദാഹവും. അവൾ ഉച്ചത്തിൽ നിലവിളിച്ചു. 

‘അയ്യോ അമ്മേ ഞാൻ വിഷം കുടിച്ചേ. രക്ഷിക്കണേ .. അയ്യോ അച്ഛാ. .സഹിക്കാൻ വയ്യേ .. ഞാനിപ്പ ചാകുവേ ..’ വീട്ടിലെ എല്ലാവരും നിലവിളി കേട്ടുണർന്നു.അവളുടെ അടുത്ത്  ഓടിയെത്തി. ബോധം കെട്ടുപോയ  അവളെ ആശുപത്രിയിലേയ്ക്ക് എടുത്തു കൊണ്ടോടി. (ഗവൺമെന്റ് ആശുപത്രി അടുത്ത് തന്നെ, ഭാഗ്യം). അവിടെ തൊണ്ടയിലൂടെ കുഴലിറക്കി, വയറ്റിനുള്ളിൽ നിന്ന് വിഷം മുഴുവൻ പുറത്തു കളഞ്ഞു. വേദന ശമിച്ചപ്പോൾ അവൾക്കു ബോധം വന്നു. 

‘‘അയ്യോ അമ്മേ അവനും വിഷം കുടിച്ചിട്ടുണ്ട് .’’ അവൾ അലറിക്കരഞ്ഞു. കേട്ടപാടെ അവളുടെ വീട്ടിലെ ഒരാൾ അവന്റെ വീട്ടിലേയ്ക്ക് പാഞ്ഞു. വീട്ടുകാരോട് വിവരം പറഞ്ഞു. കതക് ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോഴേയ്ക്ക് അവൻ മരിച്ചു കഴിഞ്ഞിരുന്നു. 

ബാക്കി കഥ എനിക്കറിയില്ല .

ഏതായാലും വിഷം വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ആരെങ്കിലുമെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയാൽ തൊണ്ടയിലൂടെ കുഴലിറക്കും. ഓ അത്രയും കഷ്ടപ്പെട്ട ആത്മഹത്യ വേണ്ട. പിന്നെ നാണക്കേടുമാവും. അല്ലെങ്കിൽ തന്നെ വിഷം എനിക്കെവിടെ നിന്ന് കിട്ടാൻ ?

ഓളം വെട്ടുന്ന കായലിനു മീതെയുള്ള പാലത്തിലൂടെ പതുക്കെ കാറോടിക്കുമ്പോൾ എനിക്ക് പെട്ടെന്ന് തോന്നി -തണുത്തു കുതിർന്ന ഒരു മരണം -ജലസമാധി ! ഞാൻ ഓരം ചേർത്ത് കാറു നിറുത്തി ഇറങ്ങി. കൈവരിയിൽ പിടിച്ചു നിന്ന് താഴേയ്ക്ക് നോക്കി. ചാടാൻ ധൈര്യം വേണ്ടേ? അങ്ങനെ നോക്കി നിൽക്കുമ്പോൾ കുറച്ചപ്പുറത്ത് ഒരു യുവതി എവിടെ നിന്നോ പെട്ടെന്നു വന്നു കൈവരിക്കു മുകളിലൂടെ എടുത്തു ചാടി തലകുത്തനെ താഴേയ്ക്ക് വീഴുന്ന ഒരു പക്ഷിയെപ്പോലെ ബ്ളും എന്ന് വെള്ളത്തിലേക്ക് വീണു. ഞാൻ അമ്പരന്നു പോയി. അപ്പോഴാണ് രസകരമായ ഒരു കാഴ്ച കണ്ടത്. പാലത്തിനടിയിൽ വള്ളങ്ങൾ കിടപ്പുണ്ടായിരുന്നു. (മുകളിൽ നിന്ന് നോക്കിയാൽ വള്ളങ്ങൾ കാണാൻ കഴിയുമായിരുന്നില്ല.) അവയിൽ നിന്നു രണ്ടുപേർ വെള്ളത്തിലേക്ക് ചാടി. ആ യുവതിയെ പൊക്കിയെടുത്ത് വള്ളത്തിലേക്കിട്ടു. അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ചാടി. അവൾ പയ്യെ എഴുന്നേറ്റിരുന്നു. അപ്പോൾ വള്ളത്തിലുണ്ടായിരുന്ന ഒരാൾ അവളുടെ കവിളത്ത് ‘ടപ്പേ ടപ്പേ’ എന്ന് രണ്ടടി. ‘‘കായലിൽ ചാടും അല്ലേടീ ... മനുഷ്യനെ മെനക്കെടുത്താൻ...വേറെ എവിടെയെങ്കിലും പോയി ചാടിക്കൂടായിരുന്നോ ...’’ പിന്നെ കുറെ തെറിയും. ഞാൻ കിടുങ്ങിപ്പോയി. ബാക്കി രംഗങ്ങൾ കാണാൻ നിൽക്കാതെ ഞാൻ പതുക്കെ കാറിൽ കയറി, സ്ഥലം വിട്ടു .

അതോടെ ഞാൻ ആ പദ്ധതിയും വിട്ടു. 

ഈയിടെ ഈ കഥ കേട്ട്, ‘‘കായലിലെ ചാടൂ ... കിണറ്റിൽ പറ്റില്ല. അല്ലെ ?’’ എന്നു ചോദിച്ച ഒരു കുസൃതിയോട്‌ ഞാൻ പറഞ്ഞു. ‘‘എനിക്ക് കിണറിനടുത്തു പോകാൻ തന്നെ പേടിയാണ്. എത്തിനോക്കാൻ പോലും ധൈര്യമില്ല. പിന്നെയല്ലേ ചാടുന്നത്?’’

യാതൊരു അന്ധ വിശ്വാസങ്ങളുമില്ലാത്ത ഞാൻ എന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. ‘‘ദേവീ നിന്റെ തലയിലെഴുത്തിൽ ആത്മഹത്യ പറഞ്ഞിട്ടില്ല. അതു നടക്കില്ല. ആ ചിന്ത വെടിഞ്ഞേക്കൂ.’’ (മുൻപാണെങ്കിൽ, തലയിലെഴുത്തോ? അതെന്താണ്? ആട്ടെ ആരാണ് നമ്മുടെ തലയിൽ എഴുതുന്നത് എന്നു ഞാൻ നിഷേധിച്ചേനെ. അനുഭങ്ങളാണല്ലോ ഓരോ വിശ്വാസങ്ങൾ ഉറപ്പിക്കുന്നത്!)

ആത്മഹത്യ ഭീരുത്വമാണെന്ന് ആരാണ് പറഞ്ഞു വച്ചത്. നല്ല ധൈര്യം വേണം മരണത്തിലേയ്ക്ക് സ്വയം നടന്നു പോകാൻ. പത്രത്തിൽ വരുന്ന വാർത്തകൾ പോലും എന്നെ ഭയപ്പെടുത്തുന്നു. സ്വയം തീകൊളുത്തി അല്ലെങ്കിൽ തീവണ്ടിക്കു മുന്നിൽ ചാടി... എത്ര ക്രൂരമായാണ് ചിലർ സ്വയം കൊല്ലുന്നത്? അത്ര കഠോരമായി ആരും ആത്മഹത്യ ചെയ്യരുത്. ആത്മഹത്യയിൽ പോലും സൗമ്യമായ ഒരു രീതി വേണം. വേണ്ടേ ? അല്ലെങ്കിൽ തന്നെ നമ്മളാരും ചിരഞ്ജീവികളല്ല. എന്നായാലും ജീവിതം തീരും. തീർന്നേ പറ്റൂ. പിന്നെന്തിനാണ് നമ്മൾ സ്വയം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് ?  

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Content Summary: Kadhayillaimakal column written by Devi JS on Suicide 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS