പെറ്റ്സ് എന്ന ഓമനകൾ

Olena-Ivanova-istock-kitten
Representative image. Photo Credit: Olena-Ivanova/istockphoto.com
SHARE

നമ്മൾ സ്നേഹിച്ച്, ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾ, പക്ഷികൾ, മറ്റു ജീവികൾ ഇവയെയാണ് പെറ്റ്സ് എന്നു  പറയുന്നത്. മനുഷ്യൻ ജന്മമെടുത്ത കാലം മുതലേ ഇവയെ പരിപാലിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. നായ്ക്കൾക്കായിരുന്നു അന്ന് പ്രഥമസ്ഥാനം . പിന്നെ പശുക്കൾ, ആടുകൾ പാലിനും ഇറച്ചിക്കും പറ്റുന്ന മൃഗങ്ങൾ ഇവയെ വളർത്താൻ തുടങ്ങി. ഇന്നങ്ങനെയല്ല എന്തിനെയും മനുഷ്യൻ പെറ്റ്സ് ആക്കും. അലങ്കാര മത്സ്യങ്ങളും, കിളികളും ചില അപൂർവ ജീവികളും ഈ ഗണത്തിൽ പെടുന്നു. പശുവിനെയും ആടിനെയും കോഴിയെയുമൊക്കെ മനുഷ്യൻ  വളർത്തിയിരുന്നത് അവയെക്കൊണ്ട് പ്രയോജനം ഉള്ളത് കൊണ്ടായിരുന്നു. പശുവും ആടും പാൽ തരുന്നു, കോഴിയും താറാവുമൊക്കെ  മുട്ട ഇടുന്നു. പിന്നെ ഇവയെ എല്ലാം മനുഷ്യൻ ഇറച്ചിക്കും ഉപയോഗിക്കുന്നു . ഇത്തരം പ്രയോജനങ്ങൾ ഒന്നും ഇന്നത്തെ പെറ്റ്സ് നെക്കൊണ്ടില്ല. വളരെ വിലപിടിപ്പുള്ള പട്ടികൾ , പൂച്ചകൾ, ഭംഗിയുള്ള മത്സ്യങ്ങൾ ഇവയെ ഒക്കെ  വളർത്തുമ്പോൾ ചെലവല്ലാതെ  ലാഭമൊന്നുമില്ല. കേവലം കൗതുകം മാത്രമാണ് പെറ്റ്സ്നെ സൂക്ഷിക്കുന്നതിനുള്ള കാരണം. ഇതിനു 'ഹോബി' എന്നൊരു പേരിട്ടിട്ടുണ്ട്. അത്യധികമായ മാനസികോല്ലാസവും ആരോഗ്യവും ഒക്കെ ലഭിക്കുന്നു എന്നാണ് പെറ്റ്സ് വളർത്തുന്നവർ അവകാശപ്പെടുന്നത്. സമയവും പണവും ഇതിനു വേണ്ടി ചെലവഴിക്കണം. നന്നായി പരിപാലിച്ചില്ലെങ്കിൽ അവ ചത്തുപോകും. സങ്കടം ബാക്കി. സ്ട്രെസ്, സ്‌ട്രെയിൻ, ടെൻഷൻ ഇതൊക്കെ ഇല്ലാതാക്കാൻ പെറ്റ്സ് വളർത്തൽ നല്ലതാണെന്ന് അനുഭവസ്ഥർ പറയുന്നു.

മൃഗസ്നേഹികൾ എന്നൊരു കൂട്ടർ തന്നെയുണ്ട്. ഇവർ വീട്ടിൽ വളർത്തുന്നവയെ മാത്രമല്ല, വഴിയേ പോകുന്നവയെയും പരിപാലിക്കാറുണ്ട്. വഴിയിൽ ഒരു പട്ടിയേയോ പൂച്ചയേയോ കണ്ടാൽ അതിനെ എടുത്തു വീട്ടിൽ കൊണ്ടു  വന്ന്  ശുശ്രൂഷിച്ച് സുഖപ്പെടുത്തി, ഭക്ഷണം നൽകി തിരികെ വിടുന്നവരുണ്ട്. അവയെ വീട്ടിൽ തന്നെ താമസിപ്പിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഇവയിൽ ചിലത്  വീട്ടിനുള്ളിൽ കഴിയാൻ ഇഷ്ടപ്പെടുന്നില്ല. തെരുവാണ് അവരുടെ  ലോകം. അവർ പോകും. എന്നും ഉച്ചയ്ക്ക് കുറെ ചോറു പൊതികളുമായി വന്ന്  കുറെ തെരുവു നായ്ക്കളെ ഊട്ടുന്ന ഒരു സ്ത്രീയെ എനിക്കറിയാം. പതിവായതു കൊണ്ടാവാം കൃത്യം ആ സമയത്ത് ആ സ്ഥലത്ത് നായ്ക്കൾ എത്തിച്ചേരും. ആ സ്ത്രീ എത്തി പൊതികൾ അഴിച്ച് റോഡരികിൽ വച്ചു  കൊടുക്കുമ്പോൾ അവ സന്തോഷത്തോടെ കഴിക്കും.

കഴിഞ്ഞ ദിവസം അനുജത്തിയുടെ വീട്ടിൽ ചെല്ലുമ്പോൾ വരാന്ത നിറയെ പൂച്ചകൾ. അവയെ മുട്ടിയിട്ട് അകത്തു കയറാൻ പറ്റുന്നില്ല. വാതിൽ തുറന്നാൽ അവ   അകത്തു കയറും. അതു  കൊണ്ട് വളരെ സൂക്ഷിച്ച്  വാതിൽ അല്പം തുറന്ന്    ഞങ്ങൾ അതിഥികളെമാത്രം അകത്തു കയറ്റി അവർ വാതിലടച്ചു. വർഷ ങ്ങളായി അനേകം പൂച്ചകളെ സംരക്ഷിക്കുന്നയാളാണ് ഈ അനുജത്തി. വീടിനു പിന്നാമ്പുറത്ത് മഴയും വെയിലും തട്ടാത്ത ഒരിടം അവയ്ക്കായി ഒരുക്കിയിട്ടുണ്ട്. പാലും ചോറും മീനുമൊക്കെ അവൾ പൂച്ചകൾക്കായി  തയാറാക്കുന്നു. സമയാസമയങ്ങളിൽ കൊടുക്കും. അവളുടെ സ്വന്തം പൂച്ചകൾക്കു പുറമെ വേറെ പൂച്ചകളും ഭക്ഷണസമയത്ത് കയറിവരും. അവയെയും നിരാശപ്പെടുത്താതെ അവൾ ഭക്ഷണം കൊടുക്കും. ചുരുക്കത്തിൽ അന്നം കിട്ടുന്ന വീടാണിത് എന്ന് ആ പ്രദേശത്തെ പൂച്ചകൾക്കറിയാം. ഇതിനു പുറമെ പതിവായി  ഉച്ചയ്ക്ക് വീടിന്റെ ഗേറ്റിനു മുന്നിൽ ഒരു നായ   പ്രത്യക്ഷപ്പെടും. അതിനും അവൾ ഭക്ഷണം കൊടുക്കും. എവിടെനിന്നു വരുന്നു, എവിടെ പോകുന്നു എന്നൊന്നുമറിയില്ല. കൃത്യമായി ഉച്ചയ്ക്ക് ഹാജരാകും. അതിനൊരു പാത്രം വരെ അവൾ വച്ചിട്ടുണ്ട്. നായ കഴിച്ചിട്ട് പോയാൽ അതെടുത്തു കഴുകി വയ്ക്കും പിറ്റേന്നത്തേയ്ക്ക്     ഇതൊക്കെ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. കാരണം ഞാനൊരു പെറ്റ് സ്നേഹിയല്ല. പട്ടിയെയും പൂച്ചയെയുമൊക്കെ അല്പം പേടിയുമുണ്ട്.

"അലഞ്ഞു നടക്കുന്ന മൃഗങ്ങൾക്ക് ആരും ഭക്ഷണം കൊടുക്കാറില്ല. വല്ല ചവറ്റു കുട്ടയിൽ നിന്നും വല്ലതും കിട്ടിയാലായി. പട്ടിണി കിടന്ന് ഇവയൊക്കെ ചത്തു  പോകുന്നത് എനിക്ക് ഓർക്കാൻ വയ്യ." ഒരു മൃഗസ്നേഹിയുടെ വാക്കുകളാണ്. കൂടു നിറയെ പലതരം പക്ഷികളെ വളർത്തുന്ന ഒരു സ്നേഹിതയോടു ഞാൻ ചോദിച്ചു. "ആകാശത്തു പറക്കേണ്ട കിളികളെ കൂട്ടിലടയ്ക്കുന്നത് കഷ്ടമല്ലേ? കൂട്ടിനകത്ത്  അവ ബഹളം വയ്ക്കുന്നത് രക്ഷപ്പെടാനാവില്ലേ?" ചലപില ചിലയ്ക്കുന്ന, കൂട്ടിനകത്ത് ചിറകടിച്ചു പറന്നു കളിക്കുന്ന കുഞ്ഞിക്കിളികളെ  നോക്കി അവൾ പറഞ്ഞു."ഇവ വളർത്തു കിളികളാണ്. ലവ് ബേർഡ്‌സ്. ആകാശം ഇവയ്ക്കു പരിചിതമല്ല. തുറന്നു വിട്ടാലും പോവുകയില്ല. കൂടുകളിലെ ജീവിതമാണ് അവയ്ക്ക് ശീലം." അവൾ പറഞ്ഞു. അവയെ നോക്കിയിരിക്കുന്നതും തീറ്റ കൊടുക്കുന്നതും കൂടു വൃത്തിയാക്കുന്നതുമൊക്കെ അവൾക്കു വളരെ താത്പര്യമാണ്.

മീൻ വളർത്തലാണ് മറ്റൊരു സുഹൃത്തിന്റെ ഹോബി. രണ്ടു മൂന്നു വലിയ ഫിഷ്‌ ടാങ്കുകളിലായി വളരെ വിലപിടിപ്പുള്ള അലങ്കാര മത്സ്യങ്ങളെ വളർത്തുന്നു. അവയ്ക്കു വേണ്ട വെള്ളം, വായു  ഒക്കെ കൊടുക്കാൻ മെഷീനുകൾ ഘടിപ്പിച്ചിട്ടുണ്ട്.ആട്ടോമാറ്റിക്കായി അതൊക്കെ നടന്നോളും. ഫിഷ് ഫുഡ് കൂടാതെ ഉണക്ക ചെമ്മീൻ, കുഞ്ഞു മത്സ്യങ്ങൾ ഇവയൊക്കെ ആഹാരമായി നൽകാറുണ്ട്. ഒന്നോ രണ്ടോ ദിവസം വീട്ടിൽ ആളില്ലെങ്കിൽ ഫുഡ് കൊടുക്കുന്ന മെഷീൻ വരെ സെറ്റ്.ചെയ്തിട്ടുണ്ട്. സമയവും പണവും ഈ ഹോബിയ്ക്കായി ചെലവഴിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് കിട്ടുന്ന ആനന്ദം സീമാതീതമാണ് എന്നയാൾ പറയുന്നു. ഓഫീസിലെ ജോലിത്തിരക്കുകൾ , ടെൻഷൻ , മറ്റു പലപല മാനസീക സംഘർഷങ്ങൾ ഇവയിൽ നിന്നൊക്കെ റിലാക്സ് ചെയ്യാൻ ഇത്തരമൊരു ഹോബി അത്യാവശ്യം എന്നയാൾ കരുതുന്നു.

"നായ വളരെ സ്നേഹവും നന്ദിയുമുള്ള 'പെറ്റ്' ആണ്. പൂച്ച അങ്ങനെയല്ല. വളരെ സ്വാർത്ഥതയുള്ള ഒരു ജീവിയാണ് എന്നാണ് കേട്ടിട്ടുള്ളത്. ഇവ നിന്നെ സ്നേഹിക്കുന്നുണ്ടോ?"  അവളുടെ പൂച്ചസ്നേഹം കണ്ടപ്പോൾ ഞാൻ അനുജത്തിയോട് ചോദിച്ചു. "എന്നെ സ്നേഹിച്ചില്ലെങ്കിലും എനിക്ക് സ്നേഹിക്കാമല്ലോ "എന്നായിരുന്നു അവളുടെ മറുപടി. 'പെറ്റ്' സ്നേഹികൾ മിക്കവാറും അങ്ങനെയാണത്രെ.

"മനുഷ്യനല്ലാത്ത മറ്റു ജീവികൾക്ക് ആഹാരം കൊടുക്കുന്നത് ഒരു വലിയ കാര്യമാണ്." മൃഗസ്നേഹത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഒരാൾ പറഞ്ഞു. ശരിയല്ലേ, നിസ്വാർത്ഥമായ ഒരു കാര്യമല്ലേ 'പെറ്റ്സ് വളർത്തൽ'!    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS