വീരപ്പൻ; കാടുമൂടിപ്പോയ രഹസ്യം

veerappan-17
SHARE

ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ കാടുനിറഞ്ഞാടിയ 1983 മുതൽ 2004 ഒക്ടോബർ 18 വരെ കർണാടക, തമിഴ്നാട്, കേരള പൊലീസ് സേനകൾ അയാൾക്കു മുൻപിൽ തോറ്റുപോയതിന്റെ ‘രഹസ്യം’ ഇതുവരെ പുറത്തു വന്നിട്ടില്ല. 3 പൊലീസ് സേനകളിലും ഏറ്റുമുട്ടൽ വിദഗ്ധരുടെ വൻനിരയുണ്ടായിരുന്നു. എന്നിട്ടും 21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പൻ സത്യമംഗലം കാടും നാടും അടക്കിവാണതിന്റെ രഹസ്യം പൊലീസും  ഇതുവരെ പുറത്തുമിണ്ടിയിട്ടില്ല.

2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതിൽ 31 പേർ പൊലീസുകാർ.  2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകൾ, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികൾ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരമുണ്ടാക്കി... ഇവയെല്ലാം ഇപ്പോൾ എവിടെ?

മൈസൂരു, ധർമപുരി, സേലം, പെരിയാർ, നീലഗിരി കാടുകളിലെ 14,000 ചതുരശ്ര കിലോമീറ്റർ വനത്തിന്റെയും അതിൽ താമസിച്ചിരുന്ന 6 ലക്ഷം ഗിരിവർഗക്കാരുടെയും ‘അധികാരി’യായി അടക്കിവാഴാൻ അയാൾക്കുണ്ടായിരുന്നത് 100 പേരടങ്ങുന്ന കൊള്ളസംഘവും കുറെ തോക്കുകളും മാത്രം. 

‘ശരീരം മുഴുവൻ’ ബുദ്ധിയുള്ളയാളെന്നു വീരപ്പനെ ആവശ്യമില്ലാതെ വിശേഷിപ്പിച്ചിരുന്നതു തമിഴ്നാട്ടിലെയും കർണാടകത്തിലെയും രാഷ്ട്രീയക്കാരാണ്. കാട്ടിൽ ഒളിച്ച വീരപ്പനെ നാട്ടിലിരുന്നു നിയന്ത്രിച്ച പലരും ഞെട്ടിയത് 2000 ജൂലൈ 30നാണ്. അന്നാണു വീരപ്പൻ കാടിനു പുറത്തിറങ്ങി കളി തുടങ്ങിയത്.

പണത്തിന്റെ ആവശ്യത്തിനു ചന്ദനവും ആനക്കൊമ്പും കിട്ടാതായതോടെ കന്നഡ സിനിമയിലെ വീരനായകൻ ഡോ. രാജ്കുമാറിനെ വീരപ്പൻ റാഞ്ചി. 108–ാം ദിവസമാണു രാജ്കുമാറിനെ വിട്ടയച്ചത്. നക്കീരൻ ഗോപാലൻ അടക്കം വീരപ്പനു വിശ്വാസമായിരുന്ന ചിലരെ ഇടയ്ക്കു നിർത്തി നടത്തിയ വിലപേശലും സന്ധി സംഭാഷണങ്ങളും പരാജയപ്പെട്ടു. ഒടുവിൽ, തന്ത്രപരമായ നീക്കത്തിൽ വീരപ്പൻ നിരുപാധികം രാജ്കുമാറിനെ വിട്ടയച്ചതായാണ് അന്നത്തെ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ പത്രസമ്മേളനത്തിൽ പറഞ്ഞത്.

veerappan-and-rajkumar-01
വീരപ്പൻ, രാജ്കുമാർ

പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ വിവരിക്കുന്ന തന്ത്രപരമായ നീക്കം ഇതാണ്: രോഗിയായിരുന്ന രാജ്കുമാർ കാടിനുള്ളിൽ വീരപ്പന്റെ കസ്റ്റഡിയിൽ മരിച്ചതായുള്ള വ്യാജവാർത്ത പരന്നു. അതു കേട്ടു രാജ്യം ഞെട്ടി. രാജ്കുമാറിന്റെ ലക്ഷക്കണക്കിന് ആരാധകർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി വീരപ്പന്റെ താവളമായ സത്യമംഗലം കാട്ടിലേക്കു പോകാൻ ഒരുങ്ങി. സംസ്ഥാന സർക്കാരിനു തലവേദനയായി. ജീവിതത്തിൽ ആദ്യമായി വീരപ്പനും നടുങ്ങി. അന്നു വീരപ്പനൊപ്പമുണ്ടായിരുന്നതു 50 പേരിൽ താഴെ വരുന്ന കൊള്ളസംഘമാണ്. ഏതാണ്ട് അത്രയും തോക്കുകളും.

ആയുധങ്ങളുമായി വേട്ടയ്ക്കിറങ്ങുന്ന പൊലീസിനെ നേരിടുന്നതു പോലെയല്ല, രാജ്കുമാറിനു വേണ്ടി മരിക്കാൻ തയാറായി കാടുകയറുന്ന ലക്ഷക്കണക്കിന് ആരാധകർ. അവരെ നേരിടുക എളുപ്പമല്ല. പൊതുമാപ്പിന് അപേക്ഷിച്ചു കീഴടങ്ങി രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള മോഹം വീരപ്പനുളളിൽ വളർന്ന കാലമായിരുന്നു അത്.തന്റെ കസ്റ്റഡിയിൽ രാജ്കുമാർ മരിക്കാൻ ഇടവന്നാൽ പൊതുമാപ്പും രാഷ്ട്രീയ പ്രവേശവും അവതാളത്തിലാകുമെന്നു വീരപ്പനും മനസ്സിലായി.

സർക്കാരിന്റെ മധ്യസ്ഥർക്കൊപ്പം ഒരു ഡോക്ടറെക്കൂടി കാട്ടിലെ താവളത്തിലേക്കു സ്വീകരിക്കാൻ വീരപ്പൻ തയാറായി. രാജ്കുമാറിന്റെ ആരോഗ്യനില പരിശോധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ അവസരം സർക്കാ‍ർ ശരിക്കും മുതലാക്കി. പരിശോധനാ രംഗം ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കാൻ ശേഷിയുള്ള ഒരു ‘ലേഡി ഡോക്ടറെ’യാണു വീരപ്പന്റെ താവളത്തിലേക്ക് അയച്ചത്. സ്ത്രീകളോട് ഏറെ ബഹുമാനത്തോടെ പെരുമാറുന്ന വീരപ്പന്റെ താവളത്തിൽ വനിതാ ഡോക്ടർ കൂടുതൽ സുരക്ഷിതയായിരിക്കുമെന്ന നിഗമനത്തിലായിരുന്നു അധികാരികൾ.

കേട്ടു പരിചയം മാത്രമുള്ള വീരപ്പനെ നേരിൽ കണ്ടതിന്റെ നടുക്കം പുറത്തു കാണിക്കാതെ ഒരു ഡോക്ടർ പുലർത്തേണ്ട കാര്യഗൗരവം അവർ മുഖത്തു വരുത്തി, വീരപ്പന്റെ നേരെ നോക്കി ചോദിച്ചു: ‘‘എവിടെ മിസ്റ്റർ രാജ്കുമാർ?’’

veerappan-02
വീരപ്പൻ

രാജ്കുമാറിന്റെ അടുത്തേക്കു ഡോക്ടറെ നയിക്കാൻ വീരപ്പൻ അനുചരന്മാർക്കു നിർദേശം നൽകി. പരിശോധന നേരിട്ടു കാണാൻ തോക്കുധാരിയായ വീരപ്പനും അനുഗമിച്ചു. ഹൃദയമിടിപ്പും രക്ത സമ്മർദവും പരിശോധിക്കുന്ന സാധാരണ നടപടികൾക്കു പുറമേ, രംഗത്തിനു കൂടുതൽ ഗൗരവം നൽകാൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇസിജി മെഷീനും രക്തം പരിശോധിക്കാനുള്ള മൈക്രോസ്കോപ്പും മെഡിക്കൽ സംഘം കരുതിയിരുന്നു. അരമണിക്കൂറിലധികം പരിശോധന നീണ്ടുപോയതും ഓരോ പരിശോധന കഴിയുമ്പോഴും ലേഡി ഡോക്ടറുടെ മുഖം മ്ലാനമാവുന്നതും വീരപ്പന്റെ മനസ്സിൽ ആശങ്ക പരത്തി.

അലോസരഭാവത്തിൽ തലയാട്ടിക്കൊണ്ടു ഡോക്ടർ കൈയ്യുറകൾ ഊരിമാറ്റി. ദൂരെ ഒരു മരത്തിന്റെ ചുവട്ടിലേക്ക് ആലോചനയോടെ ഒറ്റയ്ക്കു മാറിനിന്നു. ധൈര്യം സംഭരിച്ച ലേഡി ഡോക്ടർ മുഖത്ത് അതീവ ദുഃഖഭാവം വരുത്തി വീരപ്പനെ മാത്രമായി അടുത്തേക്കു വിളിച്ചു. ആശങ്ക നിറഞ്ഞ മനസ്സുമായി വീരപ്പൻ ലേഡി ഡോക്ടറുടെ സമീപം ഭവ്യതയോടെ നിന്നു.

ഡോക്ടർ ചോദിച്ചു: ‘‘മിസ്റ്റർ വീരപ്പൻ, നിങ്ങൾ വനത്തിൽ മാത്രം ലഭിക്കുന്ന ഏത് അദ്ഭുത മരുന്നു നൽകിയാണു രാജ്കുമാർ സാറിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്? ഇത്രയും മോശം ആരോഗ്യസ്ഥിതിയിൽ അദ്ദേഹം കുറഞ്ഞതു രണ്ടാഴ്ച മുൻപു മരിച്ചു പോകേണ്ടതാണ്?’’

ഇതുകേട്ട വീരപ്പൻ ശരിക്കും ഭയന്നു. വനത്തിനുള്ളിൽ തന്റെ കസ്റ്റഡിയിൽ രാജ്കുമാർ മരിച്ചാൽ കേന്ദ്രസർക്കാർ ഇടപെട്ടു സത്യമംഗലം വനത്തിൽ സൈന്യം ഇറങ്ങാനുള്ള സാധ്യതയും അയാൾ മുൻകൂട്ടി കണ്ടു. ഡോക്ടറും സംഘവും മടങ്ങിയതിനു ശേഷം രാജ്കുമാറിനെ മോചിപ്പിക്കാനുള്ള വിലപേശലിൽ വീരപ്പൻ അയഞ്ഞു. കൃതം 108–ാം ദിവസം രാജ്കുമാർ ‘നിരുപാധികം’ മോചിതനായി.

വീരപ്പനെ പിടിക്കാൻ നേതൃത്വം നൽകിയ തമിഴ്നാട് കേഡറിലെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ. വിജയകുമാർ 13 വർഷങ്ങൾക്കു ശേഷം അതേക്കുറിച്ചെഴുതിയ പുസ്തകത്തിലും വീരപ്പൻ വേട്ടയുടെ ‘ഔദ്യോഗിക രഹസ്യ’ങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സത്യമംഗലം വനമേഖലയ്ക്ക് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ വിസ്തൃതിയുണ്ട്. അതിനു ചുറ്റുമുള്ള മലയോര ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളെ കൂടെ നിർത്താൻ കൊള്ള മുതലിന്റെ ഒരുഭാഗം അവർക്കിടയിൽ പങ്കുവയ്ക്കുന്നതു വീരപ്പൻ ശീലമാക്കിയിരുന്നു. 

veerappan-03
വീരപ്പൻ

രാജ്കുമാറിനെ മോചിപ്പിക്കാൻ കർണാടക സർക്കാർ രഹസ്യമായി 20 കോടി രൂപ വീരപ്പനു കൈമാറിയതായി ആരോപണമുണ്ടായിരുന്നു. എന്തായാലും രാജ്കുമാർ മോചിതനായതിനു ശേഷം സത്യമംഗലം വനമേഖലയ്ക്കു ചുറ്റുമുള്ള ഗ്രാമീണരുടെ പക്കൽ ‘500’ രൂപാ നോട്ടുകൾ വളരെയധികം കാണാൻ കഴിഞ്ഞതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ അന്നത്തെ ഏറ്റവും മൂല്യമുളള നോട്ട് 500 രൂപയുടേതായിരുന്നു.

ചന്ദനത്തടിയും ആനക്കൊമ്പും വിറ്റുകിട്ടുന്ന പണം വലിയ ഇരുമ്പുപെട്ടികളിലാക്കി വനത്തിൽ കുഴിച്ചിടുന്ന പതിവും വീരപ്പനുണ്ടായിരുന്നു. 5 വർഷം മുൻപു സത്യമംഗലം വനത്തിൽ ട്രക്കിങ്ങിനിടയിൽ കൂടാരം കെട്ടാൻ കുഴിയെടുത്ത യുവാക്കളുടെ സംഘത്തിനു പണപ്പെട്ടി കിട്ടിയതായി രഹസ്യവിവരമുണ്ട്. സത്യമംഗലം വനം 21 വർഷം അടക്കിവാണ വീരപ്പൻ കുഴിച്ചിട്ട പണപ്പെട്ടികളും ആനക്കൊമ്പുകളും ആയുധങ്ങളും ഇപ്പോഴും വനത്തിൽ ഉറങ്ങിക്കിടപ്പുണ്ട്. ഏതാനും കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയ വിവരം മാത്രമാണ് ഇതുവരെ ‘ഔദ്യോഗികമായി’ പുറത്തറിഞ്ഞത്. സത്യമംഗലത്തെ നിധിവേട്ടകൾ ഇപ്പോഴും തുടരുന്നു.

English Summary : Veerappan, Misterious Life, Indian bandit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ